ദൈവവും പ്രകൃതിയും മുഖത്തോട് മുഖം നോക്കിയിരിക്കുന്ന അപൂർവം ദേവസ്ഥാനങ്ങളിലൊന്നാണ് കൊട്ടിയൂർ സന്നിധി .ഭക്തരെ സംബന്ധിച്ചെടത്തോളം ദക്ഷയാഗം നടന്ന സ്ഥലമെന്ന് വിശ്വസിക്കുന്ന ഇവിടെ എത്താൻ കഴിയുന്നതുപോലും പുണ്യമാണ്. കൊട്ടിയൂരപ്പനായി ആരാധിക്കുന്ന ശിവൻ തൻറെയടുത്തെത്തുന്നവരെ മനംനിറഞ്ഞ് അനുഗ്രഹിക്കുന്ന ദിവസങ്ങളാണ് കൊട്ടിയൂർ വൈശാഖോത്സവത്തിൻറെ 28 ദിനങ്ങൾ.
കൊട്ടിയൂർ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർക്ക് ഒഴിച്ചുകൂടാനാവാത്ത ദർശന സന്നിധിയാണ് തളിപ്പറമ്പ രാജ രാജേശ്വര ക്ഷേത്രം . കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ രാജ രാജേശ്വര ക്ഷേത്രത്തിൽ കൊട്ടിയൂർ വൈശാഖ മഹോത്സവം ആരംഭിച്ചപ്പോൾ അഭൂത പൂർവമായ തിരക്കാണ് അനുഭവപ്പെട്ടത് .
പരമശിവനും പാർവതീദേവിയും പ്രധാന ആരാധനാമൂർത്തികളായ കൊട്ടിയൂർ ക്ഷേത്രം പൗരാണിക ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണ്. സഹ്യമലനിരകളുടെ താഴ്വരയിൽ പ്രകൃതിഭംഗിയാൽ അലങ്കരിയ്ക്കപ്പെട്ട ക്ഷേത്രം ഒരു കാഴ്ച തന്നെയാണ്. വയനാട്ടിലെ മുതിരേരി കാവിൽ നിന്നും വാൾ എത്തിച്ച് മണിത്തറയിൽ ചോതി വിളക്ക് കൊളുത്തിയാണ് കൊട്ടിയൂർ ഉത്സവത്തിന് തുടക്കം കുറിച്ചത് . 28 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ലക്ഷക്കണക്കിന്ക്തരാണ് ഓരോ വർഷവും എത്തിച്ചേരുന്നത് .
ഐതിഹ്യങ്ങളും സങ്കൽപങ്ങളും ആചാരങ്ങളുമെല്ലാം സമം ചേർത്തുകെട്ടിയ പർണശാലയാണ് കൊട്ടിയൂർ പെരുമാളിന്റെ ക്ഷേത്രം.മഹാദേവനെ അപമാനിക്കാൻ ശ്രമിച്ച സതിയുടെ പിതാവ് ദക്ഷൻ യാഗം നടത്തിയ സ്ഥലമാണിത്. വൈശാഖോത്സവ സമയത്ത് മാത്രമേ ഭക്തർക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമുള്ളു.
അക്കരെ കൊട്ടിയൂരിലെ തിടപ്പളളിയിലെ അടുപ്പിൽ വിറക് കത്തിക്കുമ്പോൾ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ ക്രമത്തിലധികം ചാരം കുന്നു കൂടുന്നുണ്ടത്രെ..കൊട്ടിയൂരിലെ തിടപ്പള്ളിയിലെ ചാരം ഭൂതഗണങ്ങൾ യഥാസമയം രാജരാജേശ്വരന്റെ തിടപ്പള്ളിയിലേക്ക് മാറ്റുന്നുവെന്നും ഭസ്മപ്രിയനായ ശിവൻ ചാരം ഭസ്മമായി പൂശുന്നതുകൊണ്ടാണ് ഇരുപത്തെട്ടുദിവസം പാചകം ചെയ്തിട്ടും ചാരം കൂടാത്തതെന്നുമാണ് ഇന്നും വിശ്വസിക്കപ്പെടുന്നത്.
കൊട്ടിയൂർ വൈശാഖോത്സവ സമയത്ത് തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിലും ആയിരക്കണക്കിന് ഭക്തരാണ് ദർശന സൗഭാഗ്യം തേടിയെത്തുന്നത് .കൊട്ടിയൂരിൽനിന്ന് 77 കിലോമീറ്റർ അകലെ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമായ രാജരാജേശ്വര ക്ഷേത്രത്തിൽ ‘ശങ്കരനാരായണ’ ഭാവത്തിലാണ് ശിവനെ ആരാധിക്കുന്നത് .തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് ‘ദേവപ്രശ്നം’ വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതപ്പെടുന്നു .
ആയിരക്കണക്കിന് ഭക്തരാണ് രാജ രാജരാജേശ്വര സന്നിധിയിൽ ദര്ശനത്തിനെത്തിയത് . കൊട്ടിയർ വൈശാഖ മഹോത്സവം പ്രമാണിച്ചുനടക്കുന്ന ഭക്ത ജന തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് സുഗമമായി ദർശനം നടത്താനും വേണ്ട വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ടി ടികെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാർ പറഞ്ഞു.
പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ മാത്രം പ്രവേശനമുള്ള അപൂർവ്വ ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. തിരുവത്താഴ പൂജയ്ക്കു ശേഷം മാത്രമാണ് ഇവിടെ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുന്നത്.
സാധാരണ ദിവസങ്ങളിൽ രാത്രി 8 .30വരെ യാണ് ഭക്തർക്ക് പ്രവേശനമുള്ളത് . എന്നാൽ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഈ സമയത്തിനുള്ളിൽ ക്ഷേത്രത്തിനകത്ത് എത്തിയ എല്ലാ ഭക്തർക്ക് എല്ലാവര്ക്കും ദർശനം നടത്താനുള്ള ഏർപ്പാടൊരുക്കിയതായും ദേവസ്വം പ്രസിഡണ്ട് പറഞ്ഞു.
കൂടാതെ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വിപുലമായ പാർക്കിങ് സൗകര്യം ,പത്തിലധികം സെക്യൂരിറ്റി ജീവനക്കാർ , ദേവസ്വം ജീവനക്കാർ, മാതൃ സമിതി വളണ്ടിയരുടെ നേതൃത്വത്തിൽ കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട് .ക്ഷേത്രത്തിനു പുറത്ത് തെരുവ് വിളക്കിന്റെ കുറവ് ഭക്തർക്ക് ചെറിയ വിഷമങ്ങൾ സൃഷ്ത്തിക്കുന്നുണ്ടെങ്കിലും മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രശ്നം ഉടൻ പരിഹരിക്കപെടുമെന്ന് കരുതുന്നതായി ടി ടി കെ ദേവസ്വം പ്രസിഡണ്ട് പറഞ്ഞു.
കൊട്ടിയൂർ ദർശനത്തിനുശേഷം ഭക്തരെത്തുന്ന ക്ഷേത്രമാണ് മൃദംഗരൂപിണിയായ ആദിപരാശക്തി കുടികൊള്ളുന്ന മൃദംഗശൈലേശ്വരി ക്ഷേത്രം.പഴശ്ശിരാജയുടെ കുടുംബ ക്ഷേത്രമാണ് ഈ ഭഗവതീ ക്ഷേത്രം. സുബ്രഹ്മണ്യസ്വാമി പ്രധാന പ്രതിഷ്ഠയായ പെരളശ്ശേരി ക്ഷേത്രം, ശൈവ-വൈഷ്ണവ സങ്കൽപ്പമായി പരബ്രഹ്മ സ്വരൂപനായും മുത്തപ്പനെ സങ്കൽപ്പിച്ച് ആരാധിക്കുന്ന പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര , മുത്തപ്പന്റെ ആരൂഢസ്ഥാനമായ പുരളിമല തുടങ്ങിയ ക്ഷേത്രങ്ങലും കൊട്ടിയൂർ സന്ദർശന വേളയിൽ ഒഴുച്ചുകൂടാനാവാത്ത ക്ഷേത്രങ്ങളാണ് .