കുവൈറ്റില്‍ വിഷ മദ്യം കഴിച്ച് മരിച്ച പ്രവാസികളുടെ എണ്ണം 23 ആയി ഉയർന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 160 ആയി.മരിച്ചവരില്‍ അഞ്ച് മലയാളികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അപകടത്തില്‍ ഉള്‍പ്പെട്ടവരുടെ പേരോ, രാജ്യമോ കുവൈറ്റ് അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. 21 പേർക്ക് കാഴ്ച നഷ്ടമായി. മദ്യത്തിന്റെ ഉത്പാദനവും വില്പനയും ഉപയോഗവും കുവൈറ്റില്‍ കർശനമായി നിരോധിച്ചിട്ടുള്ളതാണ്.
ദുരന്തത്തില്‍ 40ഓളം ഇന്ത്യക്കാർ ഉള്‍പ്പെട്ടെന്ന് സ്ഥിരീകരിച്ച ഇന്ത്യൻ എംബസി, +965-65501587 എന്ന ഹെല്‍പ് ലൈൻ നമ്ബറിലേക്ക് കുടുംബാംഗങ്ങള്‍ക്ക് ബന്ധപ്പെടാമെന്നും എല്ലാവിധ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും അറിയിച്ചിരുന്നു. ശനിയാഴ്ച മുതലാണ് ജലീബ് അല്‍-ഷുയൂഖ് മേഖലയിലെ അനധികൃത വില്പന കേന്ദ്രത്തില്‍ നിന്ന് മദ്യം വാങ്ങിയവരെ ശാരീരിക അസ്വസ്ഥതകള്‍ മൂലം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു തുടങ്ങിയത്. പ്രവാസികള്‍ അടക്കം 10 പേർ കുവൈറ്റ് പൊലീസിന്റെ കസ്റ്റഡിയിലായി.