കോഴിക്കോട്: എക്സൈസ് സർക്കിൾ ഓഫീസിലെ വിജിലൻസ് റെയ്ഡിൽ അളവിൽ കൂടുതൽ മദ്യം കണ്ടെത്തിയതിന് കേസെടുത്ത് നടക്കാവ് പോലീസ് . കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ മിന്നൽപ്പരിശോധന നടത്തിയപ്പോഴാണ് അളവിൽ കൂടുതൽ മദ്യം രേഖകളില്ലാതെ സൂക്ഷിച്ചതായി കോഴിക്കോട് ഉത്തരമേഖലാ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കണ്ടെത്തിയത്. ഓപ്പറേഷൻ സേഫ് സിപ്പ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽപ്പരിശോധനയുടെ ഭാഗമായിട്ടാണ് ഇവിടെയും പരിശോധന നടന്നത്. സെപ്റ്റംബർ രണ്ടിന് രാത്രി 7.30-നായിരുന്നു സർക്കിൾ ഓഫീസിൽ വിജിലൻസ് സംഘമെത്തിയത്.
ജില്ലയിലെ മറ്റ് എക്‌സൈസ് സർക്കിൾ ഓഫീസുകളിലും ഇതേ ദിവസം പരിശോധയുണ്ടായി. വടകര, പേരാമ്പ്ര, കൊടുവള്ളി, താമരശ്ശേരി എന്നീ എക്‌സൈസ് സർക്കിൾ ഓഫീസുകളിലും പരിശോധനയുണ്ടായി. പേരാമ്പ്ര സർക്കിൾ ഓഫീസിലെ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന് 10,000 രൂപ ഗൂഗിൾ പേയായി കള്ളുഷാപ്പിൽനിന്ന് അയച്ചുകൊടുത്തതായി കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിൽ വിശദപരിശോധന തുടരുകയാണ്. കോഴിക്കോട് സർക്കിൾ ഓഫീസിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 14 കുപ്പി മദ്യമാണ് കണ്ടെടുത്തത്.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിലെ കാബിന് മുന്നിലെ മേശപ്പുറത്തായിരുന്നു സ്റ്റിക്കർ പതിച്ച 14 കുപ്പി മദ്യം ഉണ്ടായിരുന്നത്. അതേസമയം, തണ്ണീർപന്തൽ എന്ന സ്ഥലത്തുനിന്ന് അഞ്ചുലിറ്റർ വിദേശമദ്യം കൈവശംവെച്ചതിന് ബൈജു എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്തെന്നും ഇയാളെയും തൊണ്ടിസാധനങ്ങളുമായും ഓഫീസിലേക്ക് വരുമ്പോൾ വേങ്ങേരി റോഡിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടതാണ് 500 മില്ലിലിറ്ററുള്ള 14 കുപ്പികളിലായുള്ള വിദേശമദ്യമെന്നുമാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരോട് പറഞ്ഞത്.
സർക്കിൾ ഓഫീസിൽനിന്ന് വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് കണ്ടെത്തിയതെന്ന് നടക്കാവ് പോലീസ് വ്യക്തമാക്കി. ? ഇവയൊന്നുംതന്നെ ഓഫീസ് രേഖകളിൽ ചേർത്തിട്ടില്ലെന്നാണ് വിജിലൻസ് വിഭാഗം കണ്ടെത്തിയത്.
ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധ എക്‌സൈസ് ഓഫീസുകളിലേക്ക് ചില ബാറുകാരും കള്ളുഷാപ്പുകാരും മദ്യം നൽകിയിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയുണ്ടായത്.