കൊച്ചി: കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെതിരെ കേസെടുത്ത് വനംവകുപ്പും. വേടന്റെ മാലയിൽ പുലിപ്പല്ല് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. തായ്ലൻഡിൽ നിന്നാണ് പുലിപ്പല്ല് എത്തിച്ചതെന്നാണ് വേടൻ നൽകിയ മൊഴി. എന്നാൽ പുലിപ്പല്ല് നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഫ്ളാറ്റിൽ എത്തി നടത്തിയ പരിശോധനയിലാണ് മാല കണ്ടെത്തിയത്.
വേടനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിടുന്നതിന് പിന്നാലെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം വേടന്റെ ഒപ്പമുണ്ടായിരുന്നവരുടെ വാഹനവും പൊലീസ് പരിശോധിക്കുന്നുണ്ട്. വേടൻ കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ തന്നെ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ആറ് ഗ്രാം കഞ്ചാവാണ് വേടന്റെ ഫ്ളാറ്റിൽ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ളാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവർ ഫ്ളാറ്റിൽ ഒത്തുകൂടിയത്. അതിനിടെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം.