
തിരുവനന്തപുരം: വിദേശ മദ്യഗോഡൗണിൽ നിന്ന‌് ബാറുകളിലേക്കും ബവ്റിജസ് കോർപറേഷൻ അടക്കമുള്ള സർക്കാർ ഏജൻസികളിലെ വിൽപ്പനശാലകളിലേക്കുമുള്ള മദ്യവിതരണം സെർവർ തകരാറിനെ തുടർന്ന് തടസ്സപ്പെട്ടു. തകരാർ മൂലം ഇന്ന് വൈകിട്ട് 5 വരെ മദ്യ ഔട്ട്ലറ്റുകളിലേക്കും ബാറുകളിലേക്കും മദ്യം എത്തിക്കാൻ സാധിച്ചിട്ടില്ല. ഇന്നുമാത്രം ഏകദേശം 50 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
സെർവർ തകരാർ മൂലം കഴിഞ്ഞ മൂന്ന് ദിവസമായി ബില്ലടിക്കാൻ കഴിയുന്നില്ല. ലോഡ് കയറ്റി ഗോഡൗണുകൾക്ക് മുൻപിൽ വാഹനങ്ങൾ നിലയുറപ്പിച്ചെങ്കിലും സെർവർ തകരാർ മൂലം ബില്ലടിക്കാൻ സാധിക്കാത്തതിനാൽ ഗോഡൗണുകൾക്ക് മുൻപിൽ വാഹനങ്ങൾ നിരയായി കിടക്കുകയാണ്. കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ 8 ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റുകളിലേക്കും നൂറിലധികം ബാറുകളിലേക്കും മദ്യമെത്തിക്കുന്നതു കൊച്ചി കേന്ദ്രീകരിച്ചുള്ള ഗോഡൗണിൽ നിന്നാണ്. ഇവിടങ്ങളിലേക്കുമാത്രം 10 കോടിയിലധികം രൂപയുടെ മദ്യമാണ് ബില്ലടിക്കാൻ സാധിക്കാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുന്നത്.
ക്രിസ്‌മസ്–പുതുവത്സരം പ്രമാണിച്ച് ബാറുകളിലും സർക്കാർ മദ്യ ഔട്ട്ലറ്റുകളിൽ നിന്നും ഓർഡറുകൾ ലഭിച്ചിട്ടുണ്ടെങ്കിലും സെർവർ തകരാർ മൂലം ബില്ലടിക്കാൻ സാധിക്കാത്ത അവസ്‌ഥയാണ്.