ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം രാഷ്ട്രീയവത്കരിക്കരുത്,. ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടത് : എം സ്വരാജ്

11:50 AM Jun 09, 2025 |




മലപ്പുറം: പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് എം സ്വരാജ്. ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടതെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിന് കഴിയുമെന്നും എം സ്വരാജ് പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിക്കുമ്പോഴും ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അന്ന് ഇതാരും രാഷ്ട്രീയവത്കരിച്ചിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു. രാഷ്ട്രീയവത്കരിക്കാനുളള നീക്കം നടന്നത് നിലമ്പൂരിന് പുറത്തുളള ചില നേതാക്കന്മാരുടെ നേതൃത്വത്തിലാണ്. അവരാണ് ആശുപത്രിയിലേക്കുളള വഴി തടഞ്ഞത്. വൈകിയാണെങ്കിലും അവര്‍ക്കത് ബോധ്യമായിട്ടുണ്ടാവുമെന്നും ഇനി അവര്‍ അത് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പ്രതിഷേധത്തെ തളളിപ്പറയുന്നില്ല. എന്നാല്‍ അനന്തു കൊല്ലപ്പെട്ടയുടന്‍ തന്നെ നിലമ്പൂരിലുണ്ടായ പ്രതിഷേധത്തോട് വിയോജിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ആശുപത്രിയിലേക്കുളള വഴിയാണ് തടഞ്ഞത്. ആ സമയത്ത് അത്യാസന്ന നിലയിലുളള ഒരു രോഗി വന്നാല്‍ എന്തായിരിക്കും സംഭവിക്കുക? വീണ്ടുവിചാരമില്ലാതെ ആരെങ്കിലും അങ്ങനെ ചെയ്താല്‍ നേതാക്കള്‍ ഇടപെട്ട് പരിഹരിക്കേണ്ടതാണ് ആ വിഷയം. അതാണ് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയത്. അതല്ലാതെ എന്ത് പ്രതിഷേധത്തിനും ആര്‍ക്കും അവകാശമുണ്ട്. രണ്ടുമാസം മുന്‍പ് പുത്തരിപ്പാടത്തും സമാനമായ രീതിയില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പുത്തന്‍വീട്ടില്‍ രാമകൃഷ്ണന്‍ എന്ന കുഞ്ഞുകുട്ടനാണ് മരിച്ചത്. ഒരു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. സഹപ്രവര്‍ത്തകന്‍ മരണപ്പെടുമ്പോഴെങ്കിലും കൂടെയുളളവര്‍ക്കും ദുഖവും രോഷവുമൊക്കെ ഉണ്ടാകും. അന്ന് പക്ഷെ ആരും വഴി തടഞ്ഞിട്ടില്ല. അന്ന് മരണപ്പെട്ടയാളുടെ വീട് സന്ദര്‍ശിക്കാന്‍ പോലും അറിയപ്പെടുന്ന ഒരു നേതാവും പോയിട്ടില്ല എന്നാണ് കേട്ടത്. കാരണം അന്ന് ഉപതെരഞ്ഞെടുപ്പുണ്ടായിരുന്നില്ല. ഇന്ന് ഉപതെരഞ്ഞെടുപ്പുണ്ട്. അതുകൊണ്ട് വഴിതടഞ്ഞു.'-എം സ്വരാജ് പറഞ്ഞു. അവിടെ പന്നിയെ വെടിവയ്ക്കാന്‍ ലൈസന്‍സുളള, അതിന് നിയോഗിക്കപ്പെട്ട ആളുകളുണ്ടെന്നും അവര്‍ പ്രതിഫലം ലഭിക്കാത്തതിനാല്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.