ചെന്നൈ: വിവാഹം ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത അധികാരം പുരുഷന് നൽകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യയുടെ സഹനം പീഡനത്തിനുള്ള ലൈസൻസ് അല്ല. ഭാര്യയുടെ മൗനം സമ്മതമായി കണക്കാക്കാനും ആകില്ല. ആണധികാരത്തിൽ നിന്ന് സമത്വത്തിലേക്കും പരസ്പര ബഹുമാനത്തിലേക്കും ഇന്ത്യൻ വിവാഹ സമ്പ്രദായം മാറണമെന്നും കോടതി പറഞ്ഞു. 80കാരനായ ഭർത്താവിനെ ഗാർഹിക പീഡന കേസിൽ വെറുതെവിട്ട കീഴ്കോടതി വിധി റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് നിരീക്ഷണങ്ങൾ.
തകർച്ച നേരിടുന്ന ദാമ്പത്യബന്ധങ്ങളിൽ തലമുറകളായി ഭാര്യമാർ അനുഭവിച്ചുവരുന്ന പീഡനം മഹത്വവത്ക്കരിക്കപ്പെട്ടത് ആണാധികാര മനോഭാവത്തെ ഉറപ്പിച്ചു. ഭാര്യയുടെ അന്തസ് ഉറപ്പാക്കേണ്ടത് വിവാഹബന്ധത്തിലെ മൗലികമായ ഉത്തരവാദിത്തമാണെഎന്നും കോടതി ചൂണ്ടിക്കാട്ടി. 1965ൽ വിവാഹിതർ ആയ ദമ്പതികളുടെ കേസ് ആണിത്. ഇത് പരിഗണിക്കുമ്പോഴാണ് കോടതിയുടം പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ ഉണ്ടായത്.