+

കേരളത്തില്‍ ഒന്നും നടക്കില്ല എന്ന് ചിന്തിച്ചിരുന്ന കാലം മാറി, കിഫ്ബിയിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ കുതിച്ചുയര്‍ന്നു, സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ രാജ്യത്തിന് മാതൃകയെന്ന് മുരളി തുമ്മാരുകുടി

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം കാര്യക്ഷമമായി നടപ്പിലാക്കുന്ന കിഫ്ബി രാജ്യത്തിന് മാതൃകയാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

കൊച്ചി: കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം കാര്യക്ഷമമായി നടപ്പിലാക്കുന്ന കിഫ്ബി രാജ്യത്തിന് മാതൃകയാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. തൊണ്ണൂറായിരം കോടിക്കപ്പുറം നിക്ഷേപം ഇതുവഴി നടന്നു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്നു. കേരളത്തിന്റെ മാതൃക പഠിക്കാന്‍ കിഫ്ബിയെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനത്തുനിന്നും ആളുകളെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

കിഫ്ബിക്ക് 25 വയസ്സാകുമ്പോള്‍
Kerala Infrastructure Investment Fund Bond (KIIFB) യൂടെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ ശ്രദ്ധിക്കുന്നു.
KIIFB ക്ക് 25 വയസ്സായി എന്നത് സത്യത്തില്‍ എനിക്ക് അത്ഭുതമാണ്. കാരണം കഴിഞ്ഞ പത്തുവര്‍ഷമായിട്ടാണ് കിഫ്ബിയെ പറ്റി നമ്മള്‍ കൂടുതല്‍ കേള്‍ക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കിഫ്ബിയെപ്പറ്റി കേള്‍ക്കാത്ത മലയാളികള്‍ ഇല്ല.

KIIFB വഴി നിര്‍മ്മിക്കപ്പെടുന്ന അനവധി അടിസ്ഥാന സൗകര്യങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ ഇവയൊക്കെ നമുക്ക് ചുറ്റുമുണ്ട്. 1190 പ്രോജക്ടുകള്‍ക്കായി തൊണ്ണൂറായിരം കോടിക്കപ്പുറം നിക്ഷേപമാണ് നടന്നിരിക്കുന്നത്. ഭരണകക്ഷിയെന്നോ പ്രതിപക്ഷമെന്നോ മാറ്റമില്ലാതെ എല്ലാ മണ്ഡലങ്ങളിലും പദ്ധതികള്‍ ഉണ്ട്.

എന്നാല്‍ ചുറ്റിലും ഉയര്‍ന്നു വരുന്ന നല്ല കാര്യങ്ങള്‍ കൊണ്ട് മാത്രമല്ല KIIFB നമുക്ക് പരിചിതമായത്. മസാല ബോണ്ട് മുതല്‍ ഇ ഡി വരെ പലവിധ കോലാഹലങ്ങളും KIIFB യെ ചുറ്റിപ്പറ്റി ഉണ്ടായി. KIIFB യെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇപ്പോഴും കേരളത്തിലുണ്ട്. ഏറെ എതിര്‍പ്പുകളും രാഷ്ട്രീയപരമാണ് എങ്കിലും കിഫ്ബിക്കെതിരെയുള്ള എല്ലാ എതിര്‍പ്പും രാഷ്ട്രീയമല്ല. കടം വാങ്ങി പണം ചിലവാക്കുമ്പോള്‍ അത് തിരിച്ചടക്കാനുള്ള 'വരവ്' ഇല്ലാത്ത ഒരു ഇന്‍വെസ്റ്റ്‌മെന്റ് സംവിധാനം എങ്ങനെയാണ് നല്ല സാമ്പത്തിക പദ്ധതിയാകുന്നത് എന്നതാണ് പ്രധാന സംശയം.

സര്‍ക്കാര്‍ മേഖലയിലുള്ള സ്‌കൂളോ കോളേജോ ആശുപത്രിയോ പോലുള്ള വരുമാനമില്ലാത്ത പ്രോജക്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍, വരുമാന സാധ്യതയുള്ള റോഡുകളില്‍ നിക്ഷേപിക്കുമ്പോള്‍ പോലും അതില്‍ നിന്നും ടോള്‍ വഴി പണം പരിക്കില്ല എന്ന് പ്രഖ്യാപിക്കുമ്പോള്‍, സാധാരണ സാമ്പത്തികശാസ്ത്രത്തിന്റെ പരിപ്രേക്ഷ്യത്തില്‍ കൂടി നോക്കുമ്പോള്‍ KIIFB നല്ലൊരു മാതൃകയല്ല.

KIIFB യെ നമ്മള്‍ മനസ്സിലാക്കേണ്ടത് വെറും ഒരു കടമെടുപ്പ് സ്ഥാപനമയിട്ടല്ല. നവകേരള നിര്‍മ്മാണത്തിന്റെ ശക്തമായ ഒരു ഘടകമായിട്ടാണ്. അതേസമയം തന്നെ KIIFB ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികളെ മറികടക്കാന്‍ കമ്പോള സാധ്യതകളെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന ഒരു സാമ്പത്തിക  സംവിധാനം കൂടിയാണ്.

കേരളത്തില്‍ ഒന്നും നടക്കില്ല എന്ന് ചിന്തിച്ചിരുന്ന മൂന്നു കോടി ജനങ്ങളുടെ കണ്മുന്‍പില്‍ പ്രത്യക്ഷ രൂപത്തില്‍ സമയബന്ധിതമായി സ്‌കൂളും കോളേജും ആശുപത്രിയും റോഡും പാലവും ഒക്കെയായി KIIFB മാറ്റത്തിന്റെ ലക്ഷ്യങ്ങള്‍ കൊണ്ടുവെയ്ക്കുകയാണ്. ഇന്ത്യയില്‍ എവിടെ നിന്നും, ലോകത്ത് തന്നെ പലയിടത്തുനിന്നും വരുന്നവര്‍ക്ക് നമ്മുടെ ഗ്രാമങ്ങളില്‍ പോലും കാണുന്ന ഇത്തരം പല സംവിധാനങ്ങളും അതിശയകരമായി തോന്നുന്നുണ്ട്. ഇത് നമ്മള്‍ മനസ്സിലാക്കി വരുന്ന കാലത്ത് നമ്മുടെ നാടിനെപ്പറ്റി കൂടുതല്‍ അഭിമാന ബോധം എല്ലാവര്‍ക്കും ഉണ്ടാകും. അന്ന് 'ഖേരള'ത്തില്‍ നിന്നും കേരളത്തിലേക്കുള്ള ആളുകളുടെ യാത്ര തുടങ്ങും.
ചെറിയൊരു പദ്ധതി പോലും പതിറ്റാണ്ടുകള്‍ എടുത്തിരുന്ന കാലത്തു നിന്നും ഒരു സര്‍ക്കാരിന്റെ ഭരണകാലത്ത് തന്നെ പദ്ധതികള്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പ്രോജക്റ്റ് മാനേജമെന്റ് വൈദഗ്ധ്യവും KIIFB കൊണ്ടുവരുന്നുണ്ട്. 'സര്‍ക്കാര്‍ കാര്യം മുറപോലെ' എന്ന ചൊല്ലിന് പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു.

ലോകത്തെവിടെയും ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മൂന്നു കാര്യങ്ങളില്‍ നിക്ഷേപം നടത്തിയ രാജ്യങ്ങള്‍ എല്ലാം തന്നെ സുസ്ഥിര വികസന പാതയില്‍ ആണെന്ന് ലോകത്തെവിടെയും ഉദാഹരണങ്ങള്‍ ഉണ്ട്. ഈ മൂന്നു വിഷയത്തിലും നടത്തുന്ന നിക്ഷേപണങ്ങളിലൂടെ കേരളം ഇപ്പോള്‍ വികസനത്തിന്റെ അടുത്ത പടിയിലേക്ക് ഉയരാനുള്ള ഒരു 'ക്രിട്ടിക്കല്‍ മാസ്സിന്' തൊട്ടടുത്താണ്. (ഈ ക്രിട്ടിക്കല്‍ മാസ്സ് പ്രയോഗം KIIFB സി ഇ ഓ ശ്രീ. കെ എം അബ്രഹാമിന്റെ ഇന്നത്തെ പ്രസംഗത്തില്‍ നിന്നും കടമെടുത്തതാണ്).

കേരളത്തിന് പുറത്തു നിന്നും നോക്കുമ്പോള്‍ കേരളത്തില്‍ ഉണ്ടാകുന്ന മാറ്റം, കേരളം ഒരു കുതിച്ചുചാട്ടത്തിന് തൊട്ടടുത്താണ് എന്നത് വളരെ വ്യക്തമാക്കുന്നു. കേരളം പല കാര്യങ്ങളിലും ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആണെന്നത് ഇക്കാര്യത്തിന്റെ ഒരു സൂചികയാണെങ്കിലും അത്ര പ്രസക്തമല്ല, കാരണം കേരളത്തിന്റെ വികസനത്തിന്റെ അടുത്ത പടിയില്‍ നമ്മള്‍ മാതൃകയായി കാണുന്നതും മത്സരിക്കുന്നതും അപ്പര്‍ മിഡില്‍ ഇന്‍കം ഗ്രൂപ്പ് സമൂഹങ്ങളോടാണ് (ആളോഹരി വരുമാനം പതിനായിരം ഡോളറിനും മുകളില്‍ ഉള്ളത്).

കൃത്യമായ ലക്ഷ്യബോധത്തോടെ സമയബന്ധിതമായ പദ്ധതി നിര്‍വ്വഹണങ്ങളിലൂടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഉള്ള ഊന്നലുകളിലൂടെ നമ്മള്‍ മുന്നോട്ടു പോയാല്‍ 2030 ആകുമ്പോഴെങ്കിലും നമ്മള്‍ ചിന്തിക്കാത്ത ഒരു തലത്തില്‍ എത്തുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. അന്ന് അതിന്റെ ക്രെഡിറ്റ് എടുക്കാന്‍ ഏറെ ആളുകളും ആശയങ്ങളും ഉണ്ടാകും. എന്നാല്‍ KIIFB ആയിരിക്കും അതിന് ഏറ്റവും അര്‍ഹമായത്.

ഒരു കാര്യം കൂടി എനിക്ക് ഉറപ്പാണ്.  ഇന്ന് KIIFB യെ രാഷ്ട്രീയ കാരണങ്ങളാല്‍ തള്ളിപ്പറയുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നാളെ KIIFB മാതൃക പഠിക്കാന്‍ കേരളത്തില്‍ എത്തും, മറ്റു സംസ്ഥാനങ്ങളില്‍ KIIFB കള്‍ ഉണ്ടാകും!.
കിഫ്ബിക്ക് എല്ലാ ആശംസകളും, അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍!
 

facebook twitter