മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ദിവസം വൈകീട്ട് ആറിനു ശേഷവും വോട്ടെടുപ്പ് നടന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം തേടി ബോംബെ ഹൈകോടതി. ഭരണഘടന ശിൽപി ഡോ.ബി.ആർ. അംബേദ്കറുടെ പേരമകൻ പ്രകാശ് അംബേദ്കർ നൽകിയ ഹരജിയിൽ ജസ്റ്റിസുമാരായ അജയ് ഗഡ്കരി, കമൽ ഖാട്ട എന്നിവരുടെ ബെഞ്ചാണ് രണ്ടാഴ്ചക്കകം മറുപടി നൽകാൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറോടും കമീഷനോടും ആവശ്യപ്പെട്ടത്.
വോട്ടെടുപ്പു ദിവസം വൈകീട്ട് ആറിനു ശേഷം 76 ലക്ഷത്തോളം പേർ വോട്ട് ചെയ്തെന്നാണ് കണക്ക്. ഇത് എങ്ങനെ സാധിക്കുമെന്നാണ് പ്രകാശ് അംബേദ്കർ ഉയർത്തിയ ചോദ്യം. വോട്ടിങ് അവസാനിക്കുന്ന ആറിനു ശേഷം വോട്ടർമാർ ക്യൂവിൽ ഉണ്ടെങ്കിൽ അവർക്ക് ടോക്കൺ നൽകണമെന്നും മുഴുവൻ നടപടികളും വിഡിയോയിൽ പകർത്തണമെന്നുമാണ് ചട്ടം.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തൃപ്തികരമായി തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകാത്തതിനെ തുടർന്നാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. പോൾ ചെയ്തതിനേക്കാൾ വോട്ടുകൾ എണ്ണിയെന്നാണ് ആരോപണം.