+

ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ

ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഹിന്ദി പഠനം നിർബന്ധമാക്കാനായിരുന്നു മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം പിൻവലിച്ചത്. കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിന് അനുസരിച്ചായിരുന്നു മഹാരാഷ്ട്രയിൽ ഹിന്ദി പഠനം കൂടി നിർബന്ധമാക്കാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്. തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വാർത്താസമ്മേളനത്തിൽ തീരുമാനം അറിയിച്ചു. അതേസമയം സർക്കാർ തീരുമാനത്തെ എതിർത്ത പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമർശിച്ചു. ഉദ്ദവ് താക്കറെ സർക്കാരിന്റെ കാലത്ത് ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശുപാർശ അംഗീകരിച്ചിരുന്നതാണെന്ന് ഫഡ്നവിസ് ആരോപിച്ചു.

സർക്കാർ നിയോഗിച്ച ഡോ. രഘുനാഥ് മഷേൽകർ കമ്മിറ്റി ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠനം നിർബന്ധമാക്കാൻ നിർദ്ദേശിച്ചിരുന്നുവെന്നും അത് സർക്കാർ അംഗീകരിച്ചിരുന്നുവെന്നുമാണ് ഫഡ്നവിസ് ആരോപിച്ചത്. ത്രിഭാഷാ നയം പ്രായോഗികമാണോ, അത് എങ്ങനെ നടപ്പിലാക്കണം തുടങ്ങിയ കാര്യങ്ങളിൽ നിർദ്ദേശം സമർപ്പിക്കാൻ ഡോ. നരേന്ദ്ര ജാധവ് കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയെന്നും അദ്ദേഹം അറിയിച്ചു.

Trending :
facebook twitter