+

ചികിത്സ ലഭിക്കാതെ കുട്ടി മരിച്ച സംഭവം, കടുത്ത മഞ്ഞപ്പിത്തമുണ്ടായിരുന്നെന്ന് കണ്ടെത്തല്‍, രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തേക്കും, ജമാഅത്തെ ഇസ്ലാമിക്കാരെന്ന് സോഷ്യല്‍ മീഡിയ

കാടാമ്പുഴയില്‍ ഒരു വയസുകാരന്‍ മരിച്ചത് കടുത്ത മഞ്ഞപ്പിത്തം കാരണമാണെന്ന ആരോപണം ശരിവെച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡോ. രഹ്നാസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ചയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

മലപ്പുറം: കാടാമ്പുഴയില്‍ ഒരു വയസുകാരന്‍ മരിച്ചത് കടുത്ത മഞ്ഞപ്പിത്തം കാരണമാണെന്ന ആരോപണം ശരിവെച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡോ. രഹ്നാസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ചയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

കഴിഞ്ഞദിവസമാണ് കുറുവ പാങ്ങ് ചേണ്ടി കോട്ടക്കാരന്‍ ഹൗസില്‍ നവാസ്-ഹിറ ഹറീറ ദമ്പതിമാരുടെ ഒരുവയസ്സും രണ്ടുമാസവുമുള്ള മകന്‍ ഇസെന്‍ ഇര്‍ഹാന്‍ മരിച്ചത്. വീട്ടിലെ പ്രസവത്തിന് വലിയ പ്രചാരം നല്‍കുന്ന ഇവര്‍ ശാസ്ത്രീയ ചികിത്സകള്‍ക്ക് പുറംതിരിഞ്ഞുനിന്നതാണ് കുട്ടിയുടെ ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയതെന്നാണ് ആരോപണം. പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അശാസ്ത്രീയമായ രീതയിലുള്ള പ്രസവത്തിന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രചരണം നടത്തിയ ഹിറ ഹരീറ അക്യുപങ്ചറിസ്റ്റ് കൂടിയാണ്. രോഗങ്ങള്‍ക്കെല്ലാം ഇവരുടേതായ രീതിയിലാണ് ചികിത്സ നല്‍കുന്നത്.

ദിവസങ്ങള്‍ക്കുമുന്‍പേ കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണു മരിച്ചത്. പഞ്ചായത്തധികൃതരെ അറിയിച്ച് ശനിയാഴ്ച കബറടക്കി. മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനാലാണ് കുഞ്ഞ് മരിച്ചതെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. ശേഷം വീണ്ടും കബറടക്കി.

വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നുണ്ട്. എന്നാല്‍ പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

ചികിത്സ നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്തു മരുന്നാണു നല്‍കിയതെന്നുമൊക്കെ സാംപിളിന്റെ രാസപരിശോധനയ്ക്കുശേഷമേ അറിയാനാവൂ. കേസ് രജിസ്റ്റര്‍ചെയ്ത കാടാമ്പുഴ പോലീസ്സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കമറുദ്ദീന്‍ വള്ളിക്കാടന്‍ അടുത്തദിവസംതന്നെ മഞ്ചേരി ഫൊറന്‍സിക് വിഭാഗം തലവന്‍ ഡോ. ഹിതേഷ് ശങ്കറുമായി കൂടിക്കാഴ്ച നടത്തും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍കൂടി മനസ്സിലാക്കിയശേഷമാകും കേസിന്റെ തുടര്‍നടപടികളെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ അസ്വാഭാവികമരണത്തിനാണ് കാടാമ്പുഴ പോലീസ് കേസെടുത്തിട്ടുള്ളത്.

വീട്ടുപ്രസവത്തെ പ്രോത്സാഹിപ്പിക്കാന്‍ വീഡിയോകളും മറ്റും ചെയ്തിരുന്ന ഹിറ ഹറീറ രണ്ടു കുഞ്ഞുങ്ങളെയും പ്രസവിച്ചത് വീട്ടില്‍ത്തന്നെയാണ്. അക്യുപങ്ചര്‍ ചികിത്സ നടത്തുകയും ആധുനിക വൈദ്യത്തിനെതിരേ പ്രചാരണം നടത്തുകയും ചെയ്യുന്ന ഒട്ടേറെ വീഡിയോകള്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നുവെന്ന് ആരോപണമുണ്ട്. മോണ്ടിസോറി പാരന്റ് ട്രെയിനര്‍കൂടിയാണ് ഇവര്‍. അഞ്ചുവയസ്സുള്ള ഒരു മകള്‍കൂടിയുണ്ട്.

അതിനിടെ ഹിറ ഹറീറ ജമാഅത്തെ ഇസ്ലാമി ആണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ പോസ്റ്റുകള്‍ സ്ഥിരമായി ഷെയര്‍ ചെയ്യുന്ന വ്യക്തിയാണ് ഹിറ ഹറീറ.

facebook twitter