+

അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹിക-സാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു

ഉന്നതികള്‍ കേന്ദ്രീകരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പിന്നാക്ക വിഭാഗക്കാര്‍ സാമൂഹിക-സാംസ്‌ക്കാരിക മേഖലകളില്‍ ഉന്നമനം കൈവരിക്കുമ്പോഴാണ് മുഖ്യധാരയിലെത്തുകയുള്ളുവെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു.

വയനാട് : ഉന്നതികള്‍ കേന്ദ്രീകരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പിന്നാക്ക വിഭാഗക്കാര്‍ സാമൂഹിക-സാംസ്‌ക്കാരിക മേഖലകളില്‍ ഉന്നമനം കൈവരിക്കുമ്പോഴാണ് മുഖ്യധാരയിലെത്തുകയുള്ളുവെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ തീണ്ണൂര്‍ എസ്.സി നഗറില്‍ പൂര്‍ത്തീകരിച്ച അംബേദ്കര്‍ ഗ്രാമവികസന പദ്ധതി ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു മന്ത്രി.

യുവതീ-യുവാക്കളുടെ നൈപുണി ശേഷി വര്‍ദ്ധിപ്പിക്കാന്‍ മാറുന്ന കാലത്തിനൊപ്പം നൂതന സാധ്യതകള്‍ ഉള്‍ക്കൊണ്ട് വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന ഉന്നതികള്‍ കേന്ദ്രീകരിച്ച് ഒരു കോടി രൂപ ചെലവഴിച്ചാണ് അംബേദ്കര്‍ ഗ്രാമ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. തീണ്ണൂര്‍  നഗറില്‍45 ലക്ഷം ചെലവില്‍ നിര്‍മ്മിച്ച അത്യാധുനിക സാംസ്‌കാരിക നിലയം പ്രദേശത്തെ സാമൂഹിക-സാംസ്‌കാരിക പുരോഗതിക്ക് വലിയൊരു സംഭാവനയായിരിക്കും.അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കള്‍വര്‍ട്ട് നിര്‍മ്മാണം, ഇന്റര്‍ലോക്ക്, ചുറ്റുമതില്‍, വൈദ്യൂതികരണം തുടങ്ങിയ അടിസ്ഥാന-പശ്ചാത്തല വികസനമാണ് നടപ്പാക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായ പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, വൈസ് പ്രസിഡന്റ് എ.എന്‍ ഉസ്മാന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ.ആര്‍ സരിന്‍, ജില്ലാ പഞ്ചായത്ത് അംഗം അമല്‍ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ അസൈനാര്‍, ഗ്രാമപഞ്ചായത്ത് അംഗം  സുമ ഭാസ്‌കരന്‍, ജില്ലാ നിര്‍മിതി കേന്ദ്ര എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സജിത്ത്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

facebook twitter