'വെളളിത്തളിക'യില്‍ ഭക്ഷണം വിളമ്പി വിവാദത്തിലായി മഹാരാഷ്ട്ര സര്‍ക്കാര്‍

12:28 PM Jun 26, 2025 | Renjini kannur

മുംബൈ: മുംബൈയില്‍ നടന്ന പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയുടെ പ്ലാറ്റിനം ജൂബിലി യോഗത്തിൽ അതിഥികള്‍ക്ക് 'വെളളിത്തളിക'യില്‍ ഭക്ഷണം വിളമ്പി വിവാദത്തിലായി മഹാരാഷ്ട്ര സര്‍ക്കാര്‍.

550 രൂപയ്ക്ക് വാടകയ്ക്ക് എടുത്ത വെളളിത്തളികകളില്‍ ഓരോന്നിലും അയ്യായിരം രൂപയുടെ ഭക്ഷണമാണ് വിളമ്പിയതെന്നാണാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് ആരോപിക്കുന്നത്.മുംബൈയിലെ വിധാന്‍ ഭവനില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയാണ്.

രണ്ടുദിവസത്തെ പരിപാടിയില്‍ രാജ്യത്തുടനീളമുളള അറുന്നൂറോളം അതിഥികളാണ് പങ്കെടുത്തത്.സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോഴും ബിജെപി സര്‍ക്കാര്‍ ആഢംബര പാര്‍ട്ടി നടത്തുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം, അതിഥികള്‍ക്ക് വെളളിത്തളികയില്‍ അല്ല, വെളളി പൂശിയ പ്ലേറ്റിലാണ് ഭക്ഷണം വിളമ്പിയതെന്നും ഒരു പ്ലേറ്റ് ഭക്ഷണത്തിന് നാലായിരം രൂപയല്ല അതിലും കുറവാണ് ചിലവായതെന്നുമാണ് വിധാന്‍ ഭവനുമായി ബന്ധപ്പെട്ട അനൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്