താണെ: മഹാരാഷ്ട്രയിലെ താണെയിൽ പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാൻ മരിച്ചു. ഞായറാഴ്ച, ഇലക്ട്രിക്കൽ ബോക്സിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ഫയർമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. മുനിസിപ്പൽ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പ്രാവ് ട്രാൻസ്ഫോർമറിനടുത്ത് കുരുങ്ങിക്കിടക്കുകയായിരുന്നു. പ്രാവിനടുത്തെത്താനും എളുപ്പമായിരുന്നില്ല, പ്രാവ് ട്രാൻസ്ഫോർമറിലേക്കെത്തിയാൽ പൊട്ടിത്തെറിക്കും സാധ്യതയുണ്ടായിരുന്നു.
ഫയർമാനായ ഉത്സവ് പാട്ടീലാണ് (28) മരിച്ചത്. പരിക്കേറ്റ ഫയർമാൻ ആസാദ് പാട്ടീലാണെന്നും (29) തിരിച്ചറിഞ്ഞിട്ടുണ്ട്. താണെ മുനിസിപ്പൽ കോർപറേഷന്റെ (ടി.എം.സി) ദുരന്തനിവാരണ സെൽ പറയുന്നതനുസരിച്ച്, ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ താണെയിലെ ദിവ ഷീൽ റോഡിലാണ് സംഭവം. അപകടകരമായ ഒരു സ്ഥലത്താണ് പ്രാവ് കുടുങ്ങിയതെന്നും അത് നീക്കം ചെയ്തില്ലെങ്കിൽ പ്രാവിന് വൈദ്യുതാഘാതമേൽക്കുക മാത്രമല്ല, ട്രാൻസ്‌ഫോർമറിൽ സ്ഫോടനം ഉണ്ടാകുകയും ചെയ്യുമായിരുന്നു.
പ്രാവ് ഒരു ഓവർഹെഡ് കേബിളിൽ കുടുങ്ങി, അതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാൻ ഉയർന്ന വോൾട്ടേജ് വയറിൽ തട്ടി തീ പിടിച്ചു. ഒരു രക്ഷാപ്രവർത്തകൻ വൈദ്യുതാഘാതമേറ്റ് മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും മുനിസിപ്പൽ കോർപറേഷൻ വക്താവ് പറഞ്ഞു.
സംഭവത്തിനു ശേഷം, രണ്ട് അഗ്നിശമന സേനാംഗങ്ങളെയും പ്രാദേശിക സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിക്കുകയും മറ്റൊരാൾ ഗുരുതരാവസ്ഥയിലാണ്, കൈകൾക്കും നെഞ്ചിനും പൊളളലേറ്റതിനാൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനത്തിനിടെ സുരക്ഷ ഉപകരണങ്ങൾ ധരിച്ചിരുന്നോ എന്ന് കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് വക്താവ് പറഞ്ഞു.