ഏറ്റുമാനൂർ: ജർമ്മനിയിൽ മലയാളിയായ നഴ്‌സിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ സ്വദേശി കാണക്കാരി കാട്ടാത്തിയേൽ റോയിയുടെ മകൻ അമൽ റോയി ആണ് മരിച്ചത്. ഏജൻസിയാണ് 22 കാരൻ മരിച്ച വിവരം വീട്ടുകാരെ അറിയിച്ചത്.
എട്ടുമാസം മുമ്പാണ് അമൽ ജർമ്മനിയിലേക്ക് പഠനത്തിനായി പോയത്. ഞായറാഴ്ച്ചയാണ് അവസാനമായി വിദ്യാർഥി വീട്ടിലേക്ക് വിളിച്ചത്. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ 22കാരനെ കാണാനില്ലെന്ന സന്ദേശമാണ് വീട്ടുകാർക്ക് ലഭിച്ചത്. രാത്രിയോടെ മരിച്ചെന്ന വിവരവും ലഭിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ കൃത്യമായ വിവരം ലഭിക്കാൻ വീട്ടുകാർ ഏജൻസിയെയും കോളേജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതെ വന്നു. ഇതോടെ വീട്ടുകാർ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കേരള പോലീസ് ജർമ്മൻ പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ആത്മഹത്യ വിവരം അറിയുന്നത്. മരണകാരണം വ്യക്തമല്ല. അമലിന്റെ കുടുംബം മലയാളി കൂട്ടായ്മയായും ഏജന്റുമായും ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.