പൊള്ളാച്ചി: പ്രണയാഭ്യർഥന നിരസിച്ച മലയാളി വിദ്യാർഥിനിയെ പൊള്ളാച്ചിയിൽ വീടിനുള്ളിൽ കയറി യുവാവ് കുത്തികൊലപ്പെടുത്തി. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ കണ്ണന്റെ മകൾ അഷ്വിക (19) ആണ് മരിച്ചത്. സംഭവത്തിൽ ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ പ്രവീൺ കുമാർ പൊലീസിൽ കീഴടങ്ങി.
മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രവീൺകുമാർ അഷ്വികയെ നെഞ്ചിലും കഴുത്തിലും കുത്തുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പെൺകുട്ടിയുടെ നെഞ്ചിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റിരുന്നു. അക്രമി പിന്നീട് പൊലീസിൽ കീഴടങ്ങി.
നേരത്തെ അഞ്ചുവർഷത്തോളം പ്രവീണും കുടുംബവും അഷ്വികയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. ഈ സമയത്താണ് ഇവർ പരിചയത്തിലാകുന്നത്. എന്നാൽ, പ്രവീണിന്റെ പ്രണയാഭ്യർഥന പെൺകുട്ടി നിരസിച്ചിരുന്നു. കൊലപാതകം നടക്കുന്നതിന്റെ തലേദിവസം അഷ്വിക സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.