മൂന്ന് ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും മോഷ്ടിച്ച് ആഘോഷിക്കാൻ ബാറിൽ കയറിയ മലയാളി യുവാവ് കോയമ്പത്തൂരിൽ അറസ്റ്റിലായി. കോഴിക്കോട് വെള്ളയിൽ സ്വദേശി സയിദ് അഹമ്മദ് മുബീനാണ് (26) പൊലീസ് പിടിയിലായത്.
കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ചെന്നൈ സ്വദേശിയായ ഒരു യാത്രക്കാരന്റെ ബാഗാണ് മുബീൻ മോഷ്ടിച്ചത്. ബാഗിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടായിരുന്നു. മോഷണത്തിന് ശേഷം ഇയാൾ റെയിൽവേ സ്റ്റേഷന് സമീപമുള്ള ടാസ്മാക് ഔട്ട്ലെറ്റിലേക്ക് പോയി.
സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മുബീനെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പോലീസ് ടാസ്മാക് ഔട്ട്ലെറ്റിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണത്തിന് ശേഷം അത് ആഘോഷിക്കാനാണ് ബാറിൽ കയറിയതെന്ന് മുബീൻ പോലീസിനോട് സമ്മതിച്ചു. മോഷണമുതൽ പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.