+

വിടി ബല്‍റാം എംഎല്‍എ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ച് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ബസ് ഷെല്‍ട്ടറിന്റെ അവസ്ഥ, തകര്‍ന്നപ്പോള്‍ എംഎല്‍എയുടെ പേരുവെക്കാതെ വാര്‍ത്ത, വിമര്‍ശനവുമായി മന്ത്രി രാജേഷ്

തൃത്താല മണ്ഡലത്തിലെ മുന്‍ എംഎല്‍എ വിടി ബല്‍റാമിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ബസ് ഷെല്‍ട്ടര്‍ ശോചനീയാവസ്ഥയില്‍.

പാലക്കാട്: തൃത്താല മണ്ഡലത്തിലെ മുന്‍ എംഎല്‍എ വിടി ബല്‍റാമിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ബസ് ഷെല്‍ട്ടര്‍ ശോചനീയാവസ്ഥയില്‍. തൃത്താലയിലെ ചാലിശ്ശേരി സ്‌കൂളിനു മുന്‍വശമാണ് ബസ് ഷെല്‍ട്ടര്‍ പണിതത്.

വൈഫൈ, എഫ് എം റേഡിയോ, മൊബൈല്‍ ചാര്‍ജര്‍, ലൈബ്രറി തുടങ്ങിയവയുളള കേരളത്തിലെ ആദ്യത്തെ ഹൈ ടെക് ബസ് വെയിറ്റിംഗ് ഷെഡ് എന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഷെല്‍ട്ടറിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് മനോരമ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, ഏത് എംഎല്‍എയാണ് ഇത് പണിതതെന്ന് മറച്ചുവെച്ചാണ് വാര്‍ത്ത നല്‍കിയതെന്ന് ഇപ്പോഴത്തെ എംഎല്‍എയും മന്ത്രിയുമായ എംബി രാജേഷ് വിമര്‍ശിച്ചു.

പേര് വെക്കാതിരുന്നാല്‍, പൊളിഞ്ഞുവീണ 'ഹൈടെക്' ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ' ക്രെഡിറ്റ്' എനിക്ക് ആളുകള്‍ ചാര്‍ത്തിത്തന്നാലോ? അതൊഴിവാക്കാന്‍ വേണ്ടി വാര്‍ത്തയില്‍ വ്യക്തത വരുത്തിയാല്‍ ഉപകാരമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണ്. എം എല്‍ എ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഹൈടെക് എന്ന് അവകാശപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു എന്നാണ് ഉള്ളടക്കം. സ്ഥലം ചാലിശ്ശേരിയില്‍ ആണ്, ചാലിശ്ശേരി തൃത്താല മണ്ഡലത്തിലാണ്. ഏത് എം എല്‍ എ യുടെ ഫണ്ട് മുടക്കി നിര്‍മ്മിച്ചത് എന്ന് വാര്‍ത്തയില്‍ കാണുന്നില്ല, അബദ്ധത്തില്‍ വിട്ടുപോയതാവാം. 

പേര് വെക്കാതിരുന്നാല്‍, പൊളിഞ്ഞുവീണ 'ഹൈടെക്' ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ' ക്രെഡിറ്റ്' എനിക്ക് ആളുകള്‍ ചാര്‍ത്തിത്തന്നാലോ? അതൊഴിവാക്കാന്‍ വേണ്ടി വാര്‍ത്തയില്‍ വ്യക്തത വരുത്തിയാല്‍ ഉപകാരമായിരിക്കും.

സ്‌മൈല്‍ തൃത്താല പദ്ധതിയുടെ ഭാഗമായാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത് എന്ന് വാര്‍ത്തയിലുണ്ട്, വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നിര്‍മ്മിച്ചത് എന്നുമുണ്ട്. അങ്ങനെയുള്ള ചില ക്ലൂ വെച്ച് തല പുകഞ്ഞ് ആലോചിച്ചാല്‍ മാത്രമേ എന്നുണ്ടാക്കിയതാണെന്ന് വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയൂ. വായനക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള നടപടി ഉണ്ടാകുമല്ലോ?

facebook twitter