സംസ്ഥാനത്ത് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 21 മുതൽ വിതരണം ആരംഭിക്കും. എ.എ.വൈ കാർഡുകാർക്ക് 1 ലിറ്ററും മറ്റുകാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ലിറ്ററിന് 61 രൂപയാണ് വില. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡുകൾക്ക് (NE കാർഡ്) (ഏത് വിഭാഗമായാലും) 6 ലിറ്റർ മണ്ണെണ്ണ ലഭിക്കും. മണ്ണെണ്ണ മൊത്തവ്യാപാരികളുടെയും റേഷൻ വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന് മന്ത്രി അറിയിച്ചു.
ജൂൺ 30ന് അവസാനിക്കുന്ന 2025-26 വർഷത്തിന്റെ ആദ്യപാദത്തിലേയ്ക്ക് 5,676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ കുറവ് ചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകൾ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായി. 2023-24 ൽ ഒരു പാദത്തിലേയ്ക്ക് (3 മാസം) 1944 കിലോ ലിറ്റർ മാത്രമാണ് അനുവദിച്ചത്. 2024-25 ൽ 780 കിലോ ലിറ്റർ ആയി ചുരുക്കി. കടത്തുകൂലിയിലെയും റീട്ടെയിൽ കമ്മിഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാൽ മൊത്തവ്യാപാരികളും റേഷൻ ഡീലർമാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഈ വർഷത്തെ ആദ്യ പാദത്തിൽ 5,676 കിലോ ലിറ്റർ അനുവദിച്ചിട്ടുള്ളത്.
പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറുടെ ശുപാർശ പ്രകാരം സംസ്ഥാനത്തെ പി.ഡി.എസ്. സബ്ലിഡി, നോൺ-സസ്സിഡി മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യുന്ന മൊത്തവ്യാപാരികൾക്കുള്ള കടത്തുകൂലിയും റേഷൻ വ്യാപാരികൾക്കുള്ള റീട്ടെയിൽ കമ്മിഷനും വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായിരുന്നു. മൊത്തവ്യാപാരികൾക്കുള്ള കടത്തുകൂലി ആദ്യത്തെ 40 കിലോമീറ്റർ വരെ കിലോ ലിറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 5 രൂപയും ആയിട്ടാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. ഇത് നിലവിൽ 238 രൂപയും 3.75 രൂപയുമായിരുന്നു. മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷൻവ്യാപാരികൾക്കുള്ള കമ്മിഷൻ ലിറ്ററിന് 3.70 രൂപയിൽ നിന്നും 6 രൂപയാക്കി ഉയർത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രണ്ട് വർദ്ധനവുകൾക്കും 2025 ജൂൺ 1 മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.