പാലക്കാട് : ലഹരിമുക്ത കേരളത്തിനായി യുവജനത മുന്നിട്ടിറങ്ങണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. യുവതയെ ലഹരിക്ക് അടിമപ്പെടുത്തുന്നതിലൂടെ ഒരു സമൂഹത്തെയും അതു വഴി രാജ്യത്തെയും നശിപ്പിക്കാനാവുമെന്നും ഇക്കാര്യത്തില്‍ സമൂഹം ജാഗരൂകരാവണമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ഒളിംപിക് അസോസിയേന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ സമാപനം കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യം, സന്തോഷം, സാമൂഹിക ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുക എന്ന ഒളിമ്പിക് സന്ദേശം ഉൾക്കൊണ്ട് ലഹരി ഉപയോഗത്തിനെതിരായ പോരാട്ടത്തിന് എല്ലാവരും അണിനിരക്കണം. ജാതിമത ചിന്ത കൂടാതെ മതേതര മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടും ലിംഗ വ്യത്യാസമില്ലാതെയും സാമ്പത്തികമായ വേർതിരിവില്ലാതെയും ജീവിക്കാൻ കഴിയുന്ന ഒരു സമൂഹം വളര്‍ത്തിയെടുക്കുന്നതിന് എല്ലാവരും പരിശ്രമിക്കണം. ആത്മഹത്യ ചെയ്യുന്ന ചെറുപ്പക്കാരിൽ ഏറെയും ലഹരിയുടെ അടിമകളാണെന്ന വസ്തുത സമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
വിക്ടോറിയാ കോളേജ് പരിസരത്ത് നിന്നും കോട്ടമൈതാനം വരെ നടന്ന ദീപശിഖാ റാലി വി.കെ ശ്രീകണ്ഠന് എം.പി റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഒളിമ്പ്യന്‍ ടിന്റു ലൂക്ക ദീപ ശിഖാ പ്രയാണത്തിന് നേതൃത്വം നല്കി. എന്‍.സി.സി, എന്‍.എസ്.എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്, എസ്.പി.സി വിദ്യാര്‍ത്ഥികള്‍, കായിക താരങ്ങള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി മൂവായിരത്തോളം പേരാണ് റാലിയില്‍ അണിനിരന്നത്. കോട്ടമൈതാനത്ത് നടന്ന സമാപന പരിപാടിയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒളിംപിക് അസോസിയേഷന് വൈസ് പ്രസിഡന്റ് കെ.സി പ്രീത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. സുനില്‍കുമാര്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രിന്‍സ് ബാബു, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി. ഹരിദാസ്, ഒളിംപിക് വേവ് ജില്ലാ കണ്‍വീനര്‍ മുഹമ്മദ് കാസിം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് രാജേഷ് സ്വാഗതവും സെക്രട്ടറി ഇ. ബൈജു നന്ദിയും പറഞ്ഞു.