വയനാട് : സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റങ്ങളാണ് നടപ്പാക്കുന്നതെന്ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. മാനന്തവാടി ഗവ വൊക്കേഷൻ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പാഠപുസ്തക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ കുട്ടികളുടെ കൈകളിലേക്ക് പാഠപുസ്തകങ്ങൾ എത്തിക്കുകയാണ് സർക്കാർ.
വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കഴിഞ്ഞു. പാഠ്യ പദ്ധതിയിൽ സമകാലിക തലമുറക്ക് അനുയോജ്യമായ വിധത്തിൽ പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തി പരിഷ്‌കരണങ്ങൾ വരുത്തിയിട്ടുണ്ട്. 8,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്ന പരീക്ഷാ സംവിധാനത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്കവേണ്ട. പരീക്ഷകൾ അതിജീവിച്ച് വിജയം കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുവിധമാണ് പരിശീലനങ്ങൾ നടപ്പാക്കുന്നത്.
പദ്ധതിയിലൂടെ പത്താംക്ലാസ്സ് കഴിഞ്ഞ് ഹയർസെക്കൻഡറി തലത്തിലെത്തുമ്പോൾ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിലെത്താൻ സാധിക്കും. പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടികളും യോഗങ്ങളും നടക്കുന്നതായും മന്ത്രി പറഞ്ഞു. മാന്തവാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യാൻ അധ്യക്ഷയായ പരിപാടിയിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ ശശീദ്രവ്യാസ് വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ വിൽസൺ തോമസ്, എസ് എം സി ചെയർമാൻ മൊയ്തു കണിയാരത്ത്, ഡയറ്റ് സീനിയർ ലക്ചറർ വി സതീഷ്‌കുമാർ, എ ഇ ഒ ഇൻചാർജ്ജ് എൻ എസ് ഷീബ എന്നിവർ പങ്കെടുത്തു.