+

ഗോത്രമേഖലയിലെ വനിതകളുടെ ശാക്തീകരണം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ ആര്‍ കേളു

ഗോത്ര മേഖലയിലെ വനിതകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി  ശാക്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു.


വയനാട് : ഗോത്ര മേഖലയിലെ വനിതകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി  ശാക്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടിയില്‍ ആരംഭിച്ച സബ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പകള്‍ എടുത്ത് ബുദ്ധിമുട്ടുന്നവര്‍ക്ക്  സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രയോജനമാകും വിധം കുറഞ്ഞ പലിശയില്‍ വായ്പകള്‍ ഉറപ്പാക്കുകയാണ് എസ് സി-എസ് ടി കോര്‍പ്പറേഷന്‍. സുല്‍ത്താന്‍ ബത്തേരിയിലും കോര്‍പ്പറേഷന്റെ സബ് ഓഫീസ് വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ 828 വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍പഠിക്കാന്‍ സര്‍ക്കാര്‍ അവസരം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മുടങ്ങിയ ഗ്രാന്‍ഡ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും രണ്ടു മാസം കൂടുമ്പോള്‍ ഗ്രാന്‍ഡ് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.   ശുചീകരണ തൊഴിലാളികള്‍ക്കായി വായ്പ പദ്ധതി, 20000 ഗുണഭോക്താക്കള്‍ക്ക് വായ്പ, തൊഴില്‍ പരിശീലനം, സ്റ്റാര്‍ട്ട് അപ്പ് മിഷനുമായി സഹകരിച്ച്  സ്റ്റാര്‍ട്ട് അപ്പ് വായ്പ പദ്ധതികള്‍ എന്നിവ കോര്‍പ്പറേഷന്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വിഭാഗക്കാരായ സംരംഭകരുടെ ബിസിനസ് വിപുലീകരിക്കാന്‍  മൂന്ന് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്ന സമൃദ്ധി കേരളം പദ്ധതി കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കാന്‍ 10 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു.  

ദീര്‍ഘകാലമായി കുടിശ്ശികയുള്ള വായ്പകളില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രത്യാശ വായ്പ പദ്ധതി ആവിഷ്‌കരിച്ചു.
കുടിശ്ശികയുള്ള  വായ്പകള്‍ തീര്‍പ്പാക്കാന്‍ കാലപ്പഴക്കമനുസരിച്ച് 70 ശതമാനം വരെ പലിശയും പിഴപ്പലിശയിലും ഇളവ് നല്‍കി ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയും കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്നുണ്ട്. മാനന്തവാടിയില്‍ നടന്ന പരിപാടിയില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സിഡിഎസിനുള്ള 70 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി.

കോര്‍പ്പറേഷന്‍ മുഖേന 50000 മുതല്‍ 50 ലക്ഷം രൂപ വരെയാണ് വിവിധ പദ്ധതികള്‍ക്ക് വായ്പ അനുവദിക്കുന്നത്.  വിദേശ തൊഴിന് രണ്ട് ലക്ഷം, ആദിവാസി ശാക്തികരണ്‍ 50000 രൂപ മുതല്‍ രണ്ട് ലക്ഷം, മഹിള സമൃദ്ധിക്ക് ഒരു ലക്ഷം, മൈക്രോ ക്രെഡിറ്റിന് ഒരു ലക്ഷം, ലഘു വ്യവസായത്തിന് നാല് ലക്ഷം, ഭവന നിര്‍മാണത്തിന് 20 ലക്ഷം, വാഹനം 10 ലക്ഷം, വിദ്യാഭ്യാസ വായ്പയായി രണ്ട് ലക്ഷം, പെണ്‍മക്കളുടെ വിവാഹത്തിന് മൂന്നര ലക്ഷം, സര്‍ക്കാര്‍ ഉദ്യോഗസ്ഥ വ്യക്തിഗത വായ്പക്ക് നാല് ലക്ഷം, പെട്രോളിയം ഡീലര്‍മാര്‍ക്ക് 10 ലക്ഷം, പട്ടികവര്‍ഗ സംരംഭത്തിന് നാല് ലക്ഷം, പ്രവാസി പുനരധിവാസം 20 ലക്ഷം, കുടുംബശ്രീ വനിത ശാക്തീകരണ പദ്ധതി- വ്യക്തിക്ക് ഒരു ലക്ഷം രൂപ, സിഡിഎസിന് പരമാവധി 40 ലക്ഷം, ഭവന പുനരുദ്ധാരണം അഞ്ച് ലക്ഷം രൂപ തുടങ്ങിയവയാണ് കോര്‍പ്പറേഷന്‍ നല്‍കുന്ന വിവിധ വായ്പ പദ്ധതികള്‍.

കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ കെ ഷാജു അധ്യക്ഷനായ പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, തവിഞ്ഞാല്‍-വെള്ളമുണ്ട-പനമരം ഗ്രമപഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍സി ജോയ്, സുധി രാധാകൃഷ്ണന്‍, ലക്ഷ്മി ആലക്കമുറ്റം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗം കെ വിജയന്‍, മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, അഡ്വ സിന്ധു സെബാസ്റ്റ്യന്‍, ജില്ലാ ആസൂത്രണ സമിതി അംഗം എ എന്‍ പ്രഭാകരന്‍, കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ വി പി സുബ്രഹ്മണ്യന്‍, ജില്ലാ മാനേജര്‍ ജെറിന്‍ സി ബോബന്‍, കില ജില്ലാ ഫെസിറ്റിലേറ്ററ്റര്‍ പി ടി ബിജു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

facebook twitter