കോഴിക്കോട്: കാൽനട യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കഴിഞ്ഞ ഏപ്രിൽ 10നായിരുന്നു കുറ്റകൃത്യം നടന്നത്.വയനാട് പനമരം സ്വദേശി ഗണപതികൊള്ളി വീട്ടിൽ കൃഷ്ണമോഹൻ(38) ആണ് പിടിയിലായത്. വയനാട്ടിൽ നിന്ന് തന്നെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
രാത്രി ഒൻപതുമണിയോടെ മാവൂർ റോഡ് രാജാജി ജങ്ഷനിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പാലക്കാട് സ്വദേശി വികെ വിബീഷാണ് മോഷണത്തിന് ഇരയായത്. വിബീഷിന്റെ മൊബൈൽ ഫോൺ കൃഷ്ണമോഹൻ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. ബസിലും ലോറിയിലും ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കൃഷ്ണമോഹൻ.
പൊലീസ് തന്നെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഇയാൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറികളിൽ ഡ്രൈവറായി ജോലിക്ക് കയറി. വയനാട് ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാലാം കോടതിയിൽ ഹാജരാക്കിയ കൃഷ്ണമോഹനെ കോടതി റിമാന്റ് ചെയ്തു.