ബാലരാമപുരം: രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവനെയും അമ്മയെയും നുണപരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ്. അറസ്റ്റിലായ അമ്മാവൻ ഹരികുമാർ തുടർച്ചയായി മൊഴിമാറ്റുന്നതാണ് അന്വേഷണസംഘത്തെ വലയ്ക്കുന്നത്. കുഞ്ഞിന്റെ അമ്മ ശ്രീതു തന്നെ പ്രതിയാക്കാനാണു ശ്രമിക്കുന്നതെന്നും അവരാണ് കൊലനടത്തിയതെന്നുമാണു സഹോദരൻ ഹരികുമാർ പറയുന്നത്.
റൂറൽ എസ്പി കെ.എസ്.സുദർശൻ ആഴ്ചകൾക്കുമുൻപ് ജയിൽ സന്ദർശിച്ചപ്പോൾ പ്രതി താനല്ലെന്നും സഹോദരിയാണെന്നും ഹരികുമാർ ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു. തുടർന്ന് റൂറൽ എസ്പിയുടെ നിർദേശപ്രകാരം അന്വേഷണസംഘം വീണ്ടും ജയിലിലെത്തി ഹരികുമാറുമായി സംസാരിച്ചു. സംഘത്തോടു താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണു ഹരികുമാർ പറഞ്ഞത്. ജാമ്യത്തിലിറക്കാൻ സഹായിക്കാത്തതിന്റെ ദേഷ്യത്തിലാണ് സഹോദരിയെക്കുറിച്ച് ആരോപണമുന്നയിച്ചതെന്നാണ് ഹരികുമാർ പറയുന്നത്.
സഹോദരന്റെ ആരോപണം ദേവേന്ദുവിന്റെ അമ്മ ശ്രീതു നിഷേധിച്ചിട്ടുണ്ട്. സാമ്പത്തികത്തട്ടിപ്പ് കേസിൽ ശ്രീതുവും ജയിലിലാണ്. ദേവേന്ദുവിന്റെ അച്ഛനും ശ്രീതുവിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ തെളിവുകൾ ലഭിക്കാത്തതിനാലാണു ആദ്യ ഘട്ടത്തിൽ ശ്രീതുവിനെ പോലീസ് ഇവരെ പ്രതിയാക്കാതിരുന്നത്.
കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുൻപ് രണ്ട് പേരുടേയും നുണപരിശോധന നടത്താനാണു അന്വേഷണസംഘത്തിന്റെ തീരുമാനം. നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ് തുടങ്ങിയ പരിശോധനകൾ നടത്തും. എന്നാൽ ഇതിനു ഇവരുടെ അനുമതിവേണം. നീതു നുണപരിശോധനയെ എതിർക്കുകയാണ്. നുണപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണു അന്വേഷണ സംഘത്തിന്റെ തീരുമാനം.