മൂന്നുകുട്ടികളുടെ അമ്മ 12-ാം ക്ലാസുകാരനെ വിവാഹംകഴിച്ചു; യുവതി മതം മാറി

02:02 PM Apr 10, 2025 | Kavya Ramachandran

ലഖ്‌നൗ: മൂന്നുപെണ്‍കുട്ടികളുടെ അമ്മയായ യുവതി 12-ാംക്ലാസ് വിദ്യാര്‍ഥിയെ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിനിയായ ശബ്‌നമാണ് 12-ാം ക്ലാസ് വിദ്യാര്‍ഥിയെ വിവാഹം ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 26-കാരിയായ യുവതിയുടെ മൂന്നാംവിവാഹമാണിതെന്നും മതംമാറിയ ശബ്‌നം നിലവില്‍ ശിവാനി എന്ന പേര് സ്വീകരിച്ചതായും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, യുവതി വിവാഹംചെയ്ത 12-ാം ക്ലാസ് വിദ്യാര്‍ഥിയുടെ പ്രായം വ്യക്തമല്ല. വരന് 17 വയസ്സാണ് പ്രായമെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ട്.

രണ്ടാംവിവാഹത്തിലെ ഭർത്താവിൽനിന്ന് വിവാഹമോചിതയായശേഷമാണ് യുവതി കാമുകനായ 12-ാംക്ലാസ് വിദ്യാര്‍ഥിയെ വിവാഹംകഴിച്ചതെന്നാണ് റിപ്പോർട്ട്. മക്കളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചാണ് യുവതി കാമുകനൊപ്പം ജീവിക്കാനായി ഇറങ്ങിയത്. തുടര്‍ന്ന് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

അലിഗഢ് സ്വദേശിയുമായിട്ടായിരുന്നു യുവതിയുടെ ആദ്യവിവാഹം. എന്നാല്‍, എത്രവയസ്സിലാണ് യുവതി ആദ്യം വിവാഹിതയായതെന്ന് വ്യക്തമല്ല. ഇരുവരും പിന്നീട് വിവാഹമോചിതരായി. തുടര്‍ന്ന് എട്ടുവര്‍ഷം മുന്‍പായിരുന്നു രണ്ടാമത്തെ വിവാഹം. ഈ ബന്ധത്തില്‍ മൂന്ന് പെണ്‍മക്കളുണ്ട്. ഒരുവര്‍ഷം മുന്‍പ് ഭര്‍ത്താവിന് റോഡപകടത്തില്‍ പരിക്കേറ്റ് ശാരീരികവൈകല്യമുണ്ടായി. ഇതിനുശേഷമാണ് ഗ്രാമത്തിലെ കൗമാരക്കാരനുമായി യുവതി അടുപ്പത്തിലായതെന്നാണ് റിപ്പോര്‍ട്ട്.

വിദ്യാര്‍ഥി ഇതരവിഭാഗത്തില്‍പ്പെട്ടയാളായതിനാലാണ് വിവാഹം കഴിക്കാനായി യുവതി മതംമാറിയത്. ഇരുവരും തമ്മിലുള്ള അടുപ്പവും വിവാഹം കഴിക്കാനുള്ള ആഗ്രഹവും പുറത്തറിഞ്ഞതോടെ ഗ്രാമത്തിലെ നാട്ടുകൂട്ടം ചേര്‍ന്ന് വിഷയം ചര്‍ച്ചചെയ്തിരുന്നു. രണ്ടുകുടുംബങ്ങളെയും വിളിച്ചുകൂട്ടി വിഷയം ചര്‍ച്ചചെയ്ത നാട്ടുപഞ്ചായത്ത്, യുവതി പ്രായപൂര്‍ത്തിയായതിനാല്‍ അവരുടെ ഇഷ്ടപ്രകാരം ജീവിക്കട്ടെയെന്ന് തീരുമാനമെടുത്തു. തുടര്‍ന്നാണ് രണ്ടുപേരും വിവാഹിതരായത്.

സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും ഇതില്‍ സംതൃപ്തയാണെന്നും ശിവാനി പ്രതികരിച്ചു. തങ്ങള്‍ ഏറെ സന്തോഷത്തിലാണെന്ന് വരനും പറഞ്ഞു. മകന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി 12-ാംക്ലാസ് വിദ്യാര്‍ഥിയുടെ പിതാവും മാധ്യമങ്ങളോട് പറഞ്ഞു