
തൃശ്ശൂർ : ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർമാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ (ആർടിഒ) രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തു. അനീഷ് കെ.ജി., കൃഷ്ണകുമാർ എ.പി. എന്നിവർക്കെതിരെയാണ് നടപടി.
ഏജന്റുമാർ വഴി ഇവർ ഡ്രൈവിങ് ഇൻസ്ട്രക്ടർമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്ന് വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഏപ്രിൽ 30-ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇരുവരുടെയും പക്കൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തത്. ഇൻസ്പെക്ടർമാരിൽ നിന്ന് 79,500 രൂപയാണ് പിടിച്ചെടുത്തത്. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇവർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.