
വയനാട് : മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പട്ടികയിലെ ഗുണഭോക്താക്കളിൽ ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് വെച്ച് 15 ലക്ഷം രൂപ സ്വീകരിച്ചവർ ദുരന്തമേഖലയിലെ അവരുടെ വീടുകളിൽ താമസിക്കാൻ പാടുള്ളതല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ടൗൺഷിപ്പിൽ വീടോ 15 ലക്ഷം രൂപയോ ലഭിച്ചു കഴിഞ്ഞവർ അവരുടെ വീടുകളിൽ നിന്നും ഉപയോഗ യോഗ്യമായ ജനൽ, വാതിൽ, മറ്റ് വസ്തുക്കൾ എന്നിവ സ്വയം പൊളിച്ചു മാറ്റുകയും വില്ലേജ് ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും മാർഗ്ഗനിർദേശങ്ങളിൽ ഉണ്ട്. കഴിഞ്ഞ ദിവസമാണ് ടൗൺഷിപ്പിൽ വീട് വേണ്ട, പണം മതിയെന്ന് സത്യവാങ്മൂലം നൽകിയ 104 പേർക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തത്. ഇപ്രകാരം ആകെ 16,05,00,000 രൂപ വിതരണം ചെയ്തു. ഇവർക്ക് ജൂൺ, ജൂലൈ മാസങ്ങളിലെ കൂടി വീട്ടുവാടകയും അനുവദിക്കും.