+

ദുരന്തമുണ്ടാകുമ്പോള്‍ ചാനലുകളിലെത്തുന്ന വിദഗ്ധരെ കൈകാര്യം ചെയ്യാനുള്ള സംവിധാനം കൂടി ഉണ്ടാകണം, അറിവില്ലാത്ത കാര്യങ്ങളാണ് പലരും പറയുന്നതെന്ന് മുരളി തുമ്മാരുകുടി

കേരള തീരത്തിനടുത്തുണ്ടായ കപ്പലപകടത്തിന് പിന്നാലെ ചാനലുകളില്‍ വിദഗ്ധരെന്ന പേരില്‍ എത്തിയവരെ വിമര്‍ശിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

കൊച്ചി: കേരള തീരത്തിനടുത്തുണ്ടായ കപ്പലപകടത്തിന് പിന്നാലെ ചാനലുകളില്‍ വിദഗ്ധരെന്ന പേരില്‍ എത്തിയവരെ വിമര്‍ശിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഏതു ദുരന്തത്തിലും എത്തിപ്പറ്റുന്ന 'ഉടന്‍ വിദഗ്ദ്ധരെ' കൈകാര്യം ചെയ്യാനുള്ള സംവിധാനം കൂടി ഉണ്ടാക്കാന്‍ പറ്റുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിക്കുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

കടല്‍ തീരത്തെ വിദഗ്ദ്ധമാര്‍

ഓരോ അപകടം ഉണ്ടാകുമ്പോഴും ചാനലില്‍ വിദഗ്ദ്ധന്മാര്‍ വരുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പലപ്പോഴും ഒരേ ആളുകളാണ്, ദുരന്തം അനുസരിച്ച് വൈദഗ്ദ്ധ്യം മാറും എന്ന് മാത്രം.
ഇന്നലെ കടല്‍ത്തീരത്ത് ഒരു വിദഗ്ദ്ധന്റെ ഇന്റര്‍വ്യൂ കണ്ടു. യൂണിവേഴ്‌സിറ്റിയിലെ വകുപ്പ് മേധാവി ആണെന്നാണ് പറഞ്ഞത്. കപ്പല്‍ അപകടം ഉണ്ടായ സാഹചര്യത്തില്‍ ആലപ്പുഴ മുതല്‍ തെക്കോട്ടുള്ള തീരപ്രദേശങ്ങളില്‍ അദ്ദേഹം നിരീക്ഷണം നടത്തുകയാണ്. ഗവേഷകര്‍ ഫീല്‍ഡില്‍ ഇറങ്ങുന്നത് നല്ല കാര്യമാണ്. 

കുഴപ്പം അതല്ല, കടല്‍ത്തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് നര്‍ഡില്‍സ് എടുത്ത് കയ്യില്‍ വെച്ചുകൊണ്ട് അത് കാല്‍സ്യം കാര്‍ബൈഡ് ആണെന്ന് അദ്ദേഹം ചാനലുകാരോട് പ്രഖ്യാപിക്കുന്നു. പിന്നീട്  കാല്‍സ്യം കാര്‍ബൈഡിനെ പറ്റിയുള്ള വിവരങ്ങളും അതിന്റെ അപകടത്തെ കുറിച്ചുമാണ്  പറയുന്നത്. കാല്‍സ്യം കാര്‍ബൈഡ് തീര്‍ച്ചയായും അദ്ദേഹം കണ്ടിട്ടില്ല. വായിച്ചു നോക്കിയിട്ടുള്ള അറിവാണ്, അത് തന്നെ വേണ്ടത്ര ചിന്തിച്ചിട്ടില്ല.

കാല്‍സ്യം കാര്‍ബൈഡ് എങ്ങനെയാണ് സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് എന്നതിലും അദ്ദേഹത്തിന് വേണ്ടത്ര അറിവുള്ള മട്ടില്ല. അല്ലെങ്കില്‍ കാല്‍സ്യം കാര്‍ബൈഡ് എന്ന് വിശ്വസിക്കുന്ന വസ്തു കയ്യില്‍ എടുത്ത് വക്കില്ലല്ലോ. (കയ്യില്‍ എടുക്കുന്നത് തന്നെ ചൊറിച്ചില്‍ ഉണ്ടാക്കാം, നനഞ്ഞ കയ്യാണെങ്കില്‍ അപകടവും ആണ്).

ജലവുമായി ചേര്‍ന്നാല്‍ അതിവേഗത്തില്‍ റിയാക്ട് ചെയ്ത് അസെറ്റിലിനും കാല്‍സ്യം ഹൈഡ്രോക്‌സൈഡും ആകുന്ന കാല്‍സ്യം കാര്‍ബൈഡ് ഏറെ സമയം കടലിലെ വെള്ളത്തില്‍ കിടന്നിട്ടും എങ്ങനെയാണ് തരിയായി കരയ്‌ക്കെത്തുന്നതെന്ന് അദ്ദേഹം ചിന്തിക്കുന്നില്ല. 

ഇങ്ങനെയുള്ള ആളുകള്‍ യൂണിവേഴ്‌സിറ്റിയില്‍ വകുപ്പ് മേധാവിയായി ഇരിക്കുന്നതാണ് നല്ലത്. ഫയലുകളോടും മറ്റും യുദ്ധം ചെയ്യാമല്ലോ. ക്ലാസ്‌റൂമില്‍ പോയി ഇത്തരം അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്നതും ബീച്ചില്‍ പോയി ചാനലുകള്‍ വഴി നാട്ടുകാരില്‍ എത്തിക്കുന്നതുമാണ് കുഴപ്പമുണ്ടാക്കുന്നത്.

തുറന്ന കണ്ടെയ്നറുകളും പ്ലാസ്റ്റിക്ക് തരികളും ഇപ്പോള്‍ത്തന്നെ കരയില്‍ എത്തുന്നുണ്ട്. ഇനി വരുന്ന ദിവസങ്ങളിലും കടല്‍ത്തീരത്ത് കണ്ടെയ്നറുകളും ഡ്രമ്മുകളും തീര്‍ച്ചയായും വന്നടിയും. 
ഇവയൊക്കെ കൈകാര്യം ചെയ്യാന്‍ പ്രോട്ടോക്കോള്‍ ഉണ്ടാക്കാന്‍ പറ്റും. പക്ഷെ എങ്ങനെയാണ് ഏതു ദുരന്തത്തിലും എത്തിപ്പറ്റുന്ന 'ഉടന്‍ വിദഗ്ദ്ധരെ' കൈകാര്യം ചെയ്യാനുള്ള സംവിധാനം കൂടി ഉണ്ടാക്കാന്‍ പറ്റുന്നത്?

facebook twitter