വിവാഹം കഴിക്കാന്‍ താത്പര്യമില്ലാതെ മലയാളി പെണ്‍കുട്ടികളും, സോഷ്യല്‍ മീഡിയയില്‍ മോശം ഭാഷകള്‍ ഉപയോഗിക്കുന്നവരെ വേണ്ട, അറേഞ്ച്ഡ് മാരേജുകള്‍ അനാചാരമെന്ന് മുരളി തുമ്മാരുകുടി

09:33 AM Jul 06, 2025 | Raj C

കൊച്ചി: കേരളത്തില്‍ വിവാഹങ്ങളുടെ എണ്ണം കുറഞ്ഞുവരവെ വിവാഹത്തിനേ താത്പര്യമില്ലാത്ത പെണ്‍കുട്ടികളുടെ എണ്ണവും കുറഞ്ഞുവരികയാണെന്ന് മുരളി തുമ്മാരുകുടി. ലോകത്തില്‍ അനവധി സ്ഥലങ്ങളില്‍, ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍, ഹോങ്കോങ്ങ്, ചൈനയിലെ നഗരങ്ങളില്‍ ഒക്കെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ വിവാഹം നീട്ടിവെക്കുകയോ വിവാഹിതരാകാതിരിക്കുകയോ ചെയ്യുന്ന ട്രെന്‍ഡ് ഉണ്ട്. കേരളത്തിലും അത്തരക്കാര്‍ കൂടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
 
പെണ്ണുങ്ങള്‍ക്കൊന്നും കല്യാണം വേണ്ടാ...

പെണ്ണുങ്ങള്‍ക്കൊന്നും കല്യാണം വേണ്ട എന്ന പേരിലുള്ള ഒരു വീഡിയോ ഞാന്‍ ഒരിക്കല്‍ ഷെയര്‍ ചെയ്തിരുന്നു. അതിശയകരമായ വ്യൂസ് ആണ് അതിന് ലഭിച്ചത്.
പാട്ട് ഒരു ജീവിത യാഥാര്‍ഥ്യം പറയുകയായിരുന്നു. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തില്‍ ഉള്ള താല്പര്യം കുറയുകയാണെന്ന് പൊതുവെ ആളുകള്‍ക്ക് ഇപ്പോള്‍ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഈ വിഷയത്തില്‍ നടന്ന പഠനങ്ങളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.

ഒരു കണക്കിന് ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ലോകത്തില്‍ അനവധി സ്ഥലങ്ങളില്‍, ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍, ഹോങ്കോങ്ങ്, ചൈനയിലെ നഗരങ്ങളില്‍ ഒക്കെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ വിവാഹം നീട്ടിവെക്കുകയോ വിവാഹിതരാകാതിരിക്കുകയോ ചെയ്യുന്ന ട്രെന്‍ഡ് ഉണ്ട്. ബ്രൂണൈയില്‍ ഞാന്‍ താമസിച്ചിരുന്ന കാലത്ത് അവിടെയും പില്‍ക്കാലത്ത് ഗള്‍ഫിലും ഉണ്ടായ സാമൂഹ്യ വിഷയം തന്നെ ആയിരുന്നു ഇത്. 

ഇതിന് പല കാരണങ്ങളുണ്ട്. കേരളത്തിന്റെ സാഹചര്യത്തില്‍ വിവാഹം എന്നത് പൊതുവില്‍ സ്ത്രീകള്‍ക്ക് നഷ്ടം വരുത്തുന്ന ഒരു സാമൂഹ്യ സംവിധാനമാണ്. തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുന്നു, തൊഴില്‍ ചെയ്യുന്ന സ്ഥലം വിട്ട് മറ്റു സ്ഥലത്തേക്ക് പോകേണ്ടി വരുന്നു, കുട്ടികള്‍ ഉണ്ടാവുകയാണെങ്കില്‍ തൊഴില്‍ രംഗത്ത് നിന്നും മാറിനില്‍ക്കേണ്ടി വരുന്നു, കുട്ടിയെ വളര്‍ത്തുന്നതിലും വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതിലും ഭൂരിഭാഗം ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരുന്നു  എന്നീ കാര്യങ്ങള്‍ കൂടാതെ മനസികമായി ഇപ്പോഴും അവരുടെ മുന്‍തലമുറയിലെ അച്ഛനും അമ്മയും ശീലിച്ച രീതികള്‍ സ്വന്തം ജീവിതത്തിലും നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ആണ്‍കുട്ടികളെ ബേബി സിറ്റ് ചെയ്യേണ്ടി വരുന്നു. തൊഴില്‍ ഉള്ളവര്‍ക്ക് പോലും സാമ്പത്തിക സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും കൂട്ടുകൂടാനുള്ള സ്വാതന്ത്ര്യവും  നിയന്ത്രിക്കപ്പെടുന്നത് മാത്രമല്ല, ജീവിതത്തില്‍ സന്തോഷം ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, സംഘര്‍ഷങ്ങള്‍ കൂടുകയും ചെയ്യുന്നു. സ്വന്തം ജീവിതത്തെപ്പറ്റി സ്വയം തീരുമാനമെടുക്കാന്‍ കഴിവുള്ളവര്‍ ഇത്തരം വിവാഹത്തില്‍ നിന്നും മാറി നിന്നില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടാനുള്ളൂ.

ഇത്തവണ നാട്ടില്‍ പോയപ്പള്‍ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ ഈ വിഷയം ചര്‍ച്ചയില്‍ വന്നു. 
ഒന്നാമത്തെ ആള്‍ ഒരു മത സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. സമൂഹത്തില്‍ വിവാഹങ്ങള്‍ കുറഞ്ഞുവരുന്നു എന്നത് ഒരു വിഷയമായി കണ്ട് ആ സ്ഥിതി മാറ്റാനാകുമോ എന്നൊരു ശ്രമം നടത്തി നോക്കി.  വിവാഹിതരാകാന്‍ താല്പര്യമുള്ള യുവാക്കളോടും യുവതികളോടും രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. 140 ആണ്‍കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണം 2 . പണി പാളി.

രണ്ടാമത്തെ ആളും സമൂഹത്തില്‍ ഇടപെടുന്ന ആളാണ്. അദ്ദേഹം പറഞ്ഞ കാര്യവും രസകരമാണ്. പെണ്‍കുട്ടികളോട് ഒരു വിവാഹാലോചന പറയുമ്പോള്‍ അവര്‍ ആദ്യം ആവശ്യപ്പെടുന്നത് ആണ്‍കുട്ടികളുടെ അണ്‍ ലോക്ക്ഡ് ആയിട്ടുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആണ്. അവിടുത്തെ അവരുടെ പെരുമാറ്റങ്ങളും അഭിപ്രായങ്ങളും സ്‌ക്രീന്‍ ചെയ്തിട്ടേ മറ്റെന്തും ചിന്തിക്കുന്നുള്ളൂ. സെക്‌സിസ്റ്റ് ആയിട്ടുള്ള, വര്‍ഗ്ഗീയവും ജാതീയവുമായ പരാമര്‍ശങ്ങള്‍ നടത്തുന്ന, രാഷ്ട്രീയ വിഷയത്തിലോ അല്ലാതെയോ മോശമായ  ഭാഷകള്‍ ഉപയോഗിക്കുന്ന ആളുകളെല്ലാം ഒറ്റയടിക്ക് സ്‌ക്രീന്‍ ഔട്ട് ചെയ്യപ്പെടുകയാണ്. ഇത് മനസ്സിലാക്കിയ ആണ്‍കുട്ടികള്‍ കല്യാണപ്രായമാകുമ്പോള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സാനിറ്റൈസ് ചെയ്യുന്ന തിരക്കിലാണ്  (കയ്യിലിരിപ്പ് മാറ്റുന്നില്ല കേട്ടോ).

സത്യത്തില്‍ എനിക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഇതൊക്കെ. വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന ചിന്ത മാറുകയാണ്. ഇഷ്ടപ്പെടാത്തവരെയോ കുടുംബങ്ങള്‍ തിരഞ്ഞെടുക്കുന്നവരെയോ വിവാഹം കഴിക്കുന്ന  സംവിധാനത്തെ കേരളത്തിലെ സ്ത്രീകള്‍ നിരസിക്കുകയാണ്. 

കേരളത്തിലെ സമൂഹത്തിന്റെ പല തരത്തിലുള്ള പുരോഗതിയെ ഇപ്പോള്‍ പിന്നോട്ടടിക്കുന്നത് അറേഞ്ച്ഡ് മാരേജ് എന്ന അനാചാരമാണ്. ഇതിന് വലിയ ആയുസ്സില്ല എന്ന് ഞാന്‍ ഒരിക്കല്‍ എന്റെ പത്തു പ്രവചനങ്ങളുടെ കൂട്ടത്തില്‍ പറഞ്ഞിരുന്നു. അന്ന് അനവധി ആളുകള്‍ ഇതെല്ലാ കാലത്തും നിലനില്‍ക്കും എന്ന അഭിപ്രായമാണ് പറഞ്ഞത്. കഴിഞ്ഞ പുതുവര്‍ഷത്തിന് അറേഞ്ച്ഡ് മാരേജുകളില്‍ ഞാന്‍ പങ്കെടുക്കില്ല എന്ന് പറഞ്ഞപ്പോഴും ഏറെ വിമര്‍ശനങ്ങളുണ്ടായി. പക്ഷെ  മാറ്റങ്ങളുടെ വേഗത കാണുമ്പോള്‍ എനിക്ക് തോന്നുന്നത് ഒരു പത്തുവര്‍ഷത്തിനകം അറേഞ്ച്ഡ് മാരേജ് ഒരു ന്യൂനപക്ഷം ആകുമെന്ന് തന്നെയാണ്. വിവാഹം കഴിക്കാതെ - അല്ലെങ്കില്‍ സന്തുഷ്ടമല്ലാത്ത വിവാഹങ്ങളില്‍ നിന്നും പുറത്തുവരുന്നവരുടെ എണ്ണവും കൂടും. അതിനി സമൂഹത്തില്‍ സാധാരണ രീതിയാകും.
സമൂഹം മാറും