+

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് വിവാഹം കഴിക്കാൻ പരോൾ ; പെൺകുട്ടിയുടെ സ്നേഹം കാണാതിരിക്കാനാവില്ലെന്ന് കേരള ഹൈകോടതി

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നയാൾക്ക് വിവാഹത്തിനായി പരോൾ അനുവദിച്ച് ഹൈക്കോടതി.

എറണാകുളം: കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നയാൾക്ക് വിവാഹത്തിനായി പരോൾ അനുവദിച്ച് ഹൈക്കോടതി.കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുളള പെൺകുട്ടിയുടെ സ്നേഹം കാണാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കൊലക്കേസ് പ്രതിക്ക് പരോൾ അനുവദിച്ചത്.തൃശൂർ സ്വദേശിയായ പ്രശാന്തിൻറെ വിവാഹം ഈ മാസം 13നാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് പ്രശാന്ത് കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഒരാളെ ആക്രമിച്ചു കൊന്ന കേസിലായിരുന്നു പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്. 

എന്നാൽ പ്രശാന്ത് ശിക്ഷിക്കപ്പെട്ടിട്ടും പെൺകുട്ടി വിവാഹത്തിൽ നിന്ന് പിൻമാറാൻ തയാറായില്ല.ഇതോടെ പ്രശാന്തിൻറെ അമ്മ മകന് പരോൾ ആവശ്യപ്പെട്ട് ജയിൽ അധികൃതരെയും പിന്നീട് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയുടെ ഭാഗത്തു നിന്നാണ് കേസ് നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിക്ക് പരോൾ അനുവദിച്ചത്. പെൺകുട്ടി സന്തോഷവതിയാകട്ടെ എന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നു എന്നും രേഖപ്പെടുത്തിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വിധിന്യായം പുറപ്പെടുവിച്ചത്.

facebook twitter