കുടകിലെ കണ്ണൂര്‍ സ്വദേശി പ്രദീപന്റെ കൊലപാതകത്തില്‍ ചുരുളഴിയുന്നു. പണം മോഷ്ടിക്കാനായി ആസൂത്രണം ചെയ്ത കൊലപാതകത്തിലെ മുഖ്യപ്രതി, കുടകിലെ പൊന്നമ്പേട്ട് സ്വദേശി അനിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിവാഹം കഴിക്കാനുള്ള പണം കണ്ടെത്താനാണ് അനില്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ അനില്‍ അടക്കം അഞ്ച് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹം കഴിക്കാന്‍ പണം കണ്ടെത്താനെന്ന് ഒറ്റയ്ക്ക് താമസിക്കുന്ന പ്രദീപനെ അനില്‍ ലക്ഷ്യമിട്ടു. സ്ഥലം വില്പനയുടെ പേരില്‍ പ്രദീപനുമായി ബന്ധം സ്ഥാപിച്ച് സ്വത്ത് വിവരങ്ങളും പണം സൂക്ഷിക്കുന്ന സ്ഥലവും മനസ്സിലാക്കി അനില്‍, നാല് പേരെ കൂടെക്കൂട്ടിയാണ് കൃത്യം നടത്തിയത്. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് അനില്‍ മറ്റ് പ്രതികളെ കൂടെക്കൂട്ടിയതെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ മാസം 23നാണ് വിരാജ്‌പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം തോട്ടത്തിലെ വീട്ടില്‍ പ്രദീപിനെ കഴുത്തില്‍ കേബിള്‍ മുറുക്കി കൊല്ലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കേസില്‍ കര്‍ണാടക സ്വദേശികളായ അനില്‍, ഹരീഷ്, സ്റ്റീഫന്‍, കാര്‍ത്തിക്, ദീപക് എന്നിവരെയാണ് ഗോണിക്കുപ്പ പൊലീസ് ഇന്നലെ പിടികൂടിയത്. സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരില്‍ എത്തിയ പ്രതികള്‍ ആസൂത്രിതമായി പ്രദീപിനെ കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു. 13 ലക്ഷത്തോളം രൂപ സംഘം മോഷ്ടിച്ചു. സ്വത്ത് രേഖകളും മൊബൈല്‍ ഫോണും കവര്‍ന്നു. ഇവര്‍ ഉപയോഗിച്ച ബൈക്കുകളും മോഷണ മുതലുകളും പൊലീസ് പിടികൂടി. വര്‍ഷങ്ങളായി കുടകിലായിരുന്നു പ്രദീപന്റെ താമസം. കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകന്‍ ഭാസ്‌കരന്റെ മകനാണ് പ്രദീപന്‍.