വർഗീയ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന അടിയുറച്ച രാഷ്ട്രീയ നിലപാടാണ് എൽഡിഎഫ് ഉയർത്തിപ്പിടിച്ചത്, ഒരു പരാജയത്തിൽ ഒതുങ്ങുന്നതല്ല ഈ പോരാട്ടം : എം വി ഗോവിന്ദൻ

11:12 AM Jun 26, 2025 | AVANI MV


കൊച്ചി: വർഗീയ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന അടിയുറച്ച രാഷ്ട്രീയ നിലപാടാണ് എൽഡിഎഫ് ഉയർത്തിപ്പിടിച്ചത്. ഒരു പരാജയത്തിൽ ഒതുങ്ങുന്നതല്ല ഈ പോരാട്ടമെന്നും എം വി ഗോവിന്ദൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. 'യുഡിഎഫിന്റെ വർഗീയ കൂട്ടുകെട്ട് ദൂരവ്യാപക പ്രത്യാഘാതം' എന്ന തലക്കെട്ടിലാണ് ലേഖനം.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർട്ടി തലത്തിലും മുന്നണി തലത്തിലും പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുത്തേണ്ടവയുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകും. 

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ ജമാ അത്തെ-യുഡിഎഫ് ധാരണയുണ്ട്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോലും വിജയിച്ചത് ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയാണ്. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിന്റെ ഇന്ത്യൻ പതിപ്പാണ് ആർഎസ്എസ് എന്ന് പറയുന്ന രാഹുൽ ഗാന്ധി പോലും വിജയിച്ചത് മുസ്ലിം ബ്രദർഹുഡിന്റെ ഇന്ത്യൻ പതിപ്പിന്റെ വോട്ട് വാങ്ങിയാണ്. ഇത് ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് ഉണ്ടാക്കുന്ന പരിക്ക് ചെറുതല്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

നിലമ്പൂരിൽ വലിയ തോതിൽ ബിജെപി വോട്ടും എസ്ഡിപിഐ വോട്ടുകളും യുഡിഎഫിന് ലഭിച്ചു. എൽഡിഎഫ് തുടർഭരണത്തിന് ഇനി സാധ്യതയില്ലെന്ന വിലയിരുത്തലിന് വസ്തുതകളുമായി ബന്ധമില്ല. ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. ഭരണവിരുദ്ധ ആഖ്യാനം സൃഷ്ടിക്കാൻ കേരളങ്ങൾ നീക്കിവെച്ച മാധ്യമങ്ങളുടെ റിപ്പോർട്ടും മുഖപ്രസംഗവും വായിച്ചാൽ ഭരണവിരുദ്ധ വികാരം എന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചീട്ടുകൊട്ടാരമാണെന്ന് വ്യക്തമാകും എന്നും എം വി ഗോവിന്ദൻ പറഞ്ഞു.