കാസർഗോഡ് : ഏപ്രിൽ 21 മുതൽ ഏപ്രിൽ 27 വരെ കാലിക്കടവ് പിലിക്കോട് മൈതാനത്ത് നടന്ന രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷം എന്റെ കേരളത്തിനു തിരശ്ശീല വീണു. പിലിക്കോട് കാലിക്കടവ് മൈതാനത്ത് നടന്ന സമാപന സമ്മേളനം വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 21 മുതൽ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ നേരിട്ടു കാണാൻ കാലിക്കടവിലേക്ക് ഒഴുകിയെത്തിയ ജന പ്രവാഹം സർക്കാരിന്റെ വരും കാല പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സംഘാടന മികവുകൊണ്ടും കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടും മേള വിജയമായെന്നും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സംസ്ഥാന തല ആഘോഷ പരിപാടി മുതൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. പരപ്പ ആസ്പിറേഷൻ ബ്ലോക്ക് പൊതു ഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കളക്ടറും സംഘാടകസമിതിയുടെ ജനറൽ കൺവീനറുമായ കെ.ഇമ്പശേഖരന് സമാപന സമ്മേളനത്തിൽ മന്ത്രി സ്‌നേഹോപഹാരം നൽകി ആദരിച്ചു.
മേളയിലെ മികച്ച തീം സ്റ്റാൾ, മികച്ച സർവീസ് സ്റ്റാൾ, മികച്ച കൊമേർഷ്യൽ സ്റ്റാൾ, മികച്ച പവലിയൻ എന്നിവർക്കുള്ള പുരസ്‌കാരം വിതരണം, മേളയുടെ ഭാഗമായി വിവിധ വിഭാഗക്കാർക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം, റീൽസ് മത്സരം, ജനപ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും നടത്തിയ ഫുട്‌ബോൾ മത്സരം,ഷോപ്പുകൾക്ക് നടത്തിയ അലങ്കാര മത്സരം തുടങ്ങിയവയുടെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. വാർഷികാഘോഷത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സൈക്കിൾ റാലിയിൽ ഭാഗമായ തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ്ബിനുള്ള ഉപഹാരം നൽകി. മേളയിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും ജനപ്രതിനിധിക്കുമുള്ള സ്‌നേഹാദരം നൽകി. സംഘാടനത്തിലെ സഹകരണത്തിന് കിഫ്ബി, ഐഐ ഐ സി നവകേരളം കർമ്മപദ്ധതി ജില്ലാ കോഡിനേറ്റർ കെ.ബാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർ എം പ്രദീപ് എന്നിവർക്കും വിവിധ കമ്മിറ്റികളുടെ കൺവീനർമാർക്കും സ്‌നേഹാദരം നൽകി.