ന്യൂഡൽഹി : ‘നരേന്ദ്ര സറണ്ടർ’ എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം ഏറ്റെടുത്ത് കോൺഗ്രസ് നേതാക്കൾ. നരേന്ദ്ര മോദി ട്രംപിന് മുന്നിൽ കീഴടങ്ങിയത് പരിശീലനത്തിന് ശേഷമാണെന്നും അദാനിക്കും ചൈനക്കും അതിന് മുമ്പ് കീഴടങ്ങിയിട്ടുണ്ടെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഡോ. അജോയ് കുമാർ പറഞ്ഞു.
ഇന്ത്യയുമായുള്ള സംഘർഷത്തിൽ ചൈന പാകിസ്താന് എല്ലാ സഹായവുംചെയ്തു. എന്നിട്ട് ചൈനക്കെതിരെ ഒരു പ്രസ്താവന പോലും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. മോദി എവിടെ പോയാലും അദാനിക്ക് കരാർ ലഭിക്കുന്നു.
ഇന്ത്യക്ക് പുറത്തുള്ള അദാനി ഗ്രൂപ്പിന്റെ വളർച്ച മോദിയുടെ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമാണ്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി, കൽക്കരി ഖനനം എല്ലാം അദാനിക്ക് തീറെഴുതി. മോദിക്ക് കീഴടങ്ങിയ മുഖ്യധാരാ മാധ്യമങ്ങൾ ഇതു റിപ്പോർട്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.