കണ്ണൂർ :കണ്ണൂർ മുൻ എഡി. എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിനെതിരെ വിമർശനവുമായ കുടുംബം കേസിലെ പ്രധാന പങ്കാളിയായ പെട്രോൾ പമ്പ് സംരഭകൻ കെ.വി പ്രശാന്തൻ്റെ നേതൃത്വത്തിൽ നടന്ന ഗൂഡാലോചനയെ കുറിച്ചു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്. ഐ.ടി ) അന്വേഷിച്ചില്ലെന്നാണ് ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എസ്.ഐ. ടി സമർപ്പിച്ച കുറ്റപത്രത്തിൽ തങ്ങൾ തൃപ്തരല്ലെന്നും കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഞ്ജുള പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 14 ന് വൈകിട്ട് അഞ്ചിന് കണ്ണൂർകലക്ടറേറ്റ് ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ
അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, സിപിഎം നേതാവ് പി.പി.ദിവ്യ ഉന്നയിച്ച അഴിമതി ആരോപണത്തിന് പിന്നാലെയായിരുന്നു നവീൻ ബാബുവിൻ്റെ ആത്മഹത്യ.
കേസിൽ പിപി ദിവ്യയാണ് ഏക പ്രതി. പത്ത് വർഷം വരെ തടവ് കിട്ടാവുന്ന പ്രേരണാക്കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയത്. കളക്ട്രേറ്റിലെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെയെത്തി ദിവ്യ, എഡിഎമ്മിനെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം നടത്തിയെന്നാണ് കുറ്റപത്രം പറയുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ദുരുപയോഗിച്ചു, ജില്ലാ കളക്ടറെ ബന്ധപ്പെട്ട് യാത്രയയപ്പ് യോഗത്തിന്‍റെ വിവരമെടുത്തു, ദൃശ്യം ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കി, മേലുദ്യോഗസ്ഥനായ കളക്ടറുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ എഡിഎമ്മിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു, ദൃശ്യങ്ങൾ ചാനലിൽ നിന്ന് കൈക്കലാക്കി, സ്വന്തം ഫോണുപയോഗിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും തെളിവുകളുണ്ടെന്ന് കുറ്റപത്രം പറയുന്നു.
ദിവ്യയുടെ പ്രവൃത്തിയിൽ അപമാനിതനായതിന്‍റെ വിഷമത്തിൽ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ പുലർച്ചെയോടെയാണ് എഡിഎമ്മിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പ്രചരിപ്പിച്ച വ്യാജ പരാതിയുടെ ഉറവിടവും കൈക്കൂലി ആക്ഷേപത്തിന്‍റെ യാഥാർത്ഥ്യവും പൊലീസ് അന്വേഷണപരിധിയിലുണ്ടായില്ല.97 സാക്ഷികളാണ് കേസിൽ . മൂന്ന് വോള്യങ്ങളിലായി നാനൂറിലധികം പേജുകളുളളതാണ് കുറ്റപത്രം.