ശ്രീകോവിലും പ്രദക്ഷിണവഴിയും ബലിക്കല്ലും വെള്ളത്തിൽ..ഐതിഹ്യമാലയിൽ പരാമർശമുള്ള കേരളത്തിലെ പുരാതനക്ഷേത്രം..

01:14 PM Nov 02, 2024 |

പ്രകൃതിയും ഭക്തിയും ഇഴചേർന്നു കിടക്കുന്ന ക്ഷേത്രമാണ് നീർ പുത്തൂർ ശിവക്ഷേത്രം. ഏകദേശം 3000 വർഷം പഴക്കമുള്ള ഈ ക്ഷേത്രം കേരളത്തിലെ ക്ഷേത്രപൈതൃകത്തിൽ നിന്ന് വേറിട്ട്‌ നിൽക്കുന്ന വിശ്വാസ സങ്കേതമാണ്‌. പൂർണമായും ജലത്താൽ നിറഞ്ഞിരിക്കുന്ന ഈ ക്ഷേത്രത്തിൽ അധിപനായ ശിവൻ കുടികൊള്ളുന്ന ശ്രീ കോവിൽ ശിവലിംഗ രൂപത്തിലാണ്.

ഉഗ്രകോപത്തിൽ ആണ്ടുപോയ ശിവനെ തണുപ്പിക്കാൻ തിരുജടയിൽനിന്ന് ഉറന്നൊഴുകിയ ഗംഗയാണ് ക്ഷേത്രത്തിൽ കെട്ടിനിൽക്കുന്ന തീർഥജലമെന്നാണ് ഐതിഹ്യം. ഐതിഹ്യമാലയിൽ പരാമർശമുള്ള പുരാതനക്ഷേത്രമാണിത്. പാലക്കാട്‌ മലപ്പുറം അതിർത്തിയിൽ വള്ളുവനാടിന്റെ ഒരു ഭാഗമായ അരക്കുപറമ്പ്‌ അംശത്ത്‌, പുത്തൂർ ദേശത്താണു നീർ പുത്തൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഗംഗാ ജലത്തിന്റെ പരിപൂർണ്ണ സാന്നിധ്യം നിറഞ്ഞ്‌ നിൽക്കുന്ന ശ്രീകോവിലും നാലകവും, ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. 

Trending :

നൂറ്റാണ്ടുകൾക്കു മുന്നെ പാടത്ത്‌ കൊയ്യുകയായിരുന്ന ഒരു സ്ത്രീ തന്റെ അരിവാൾ ഒരു കല്ലിൽ കൊണ്ട്‌ ചോര വരുന്നത്‌ കണ്ട്‌ പുത്തൂരപ്പാ എന്ന് വിളിച്ചോടി എന്നും, നാട്ടുകാർ എല്ലാവരും ചേർന്ന് ജ്യോതിഷനെ വച്ച്‌ പ്രശ്നം വച്ച്‌ നോക്കിയപ്പോൾ , ഇത്‌ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗമാണെന്നും അവിടെ ക്ഷേത്രം പണിയണമെന്നും പറഞ്ഞുവെന്നും അതിൻപ്രകാരം അവിടെ ക്ഷേത്രം പണിതു എന്നുമാണ് ഐതിഹ്യം. 

അതേസമയം അരിവാൾ കൊണ്ട്‌ ചോര വന്ന വിഗ്രഹം ക്ഷേത്രത്തിനു മുന്നിൽ പ്രതിഷ്ഠിച്ചു എന്നും അതിൽ ശങ്കര നാരായണ സാന്നിധ്യം ഉണ്ടെന്നും പറയപ്പെടുന്നു. പ്രതിഷ്ഠ നടത്തിയത്‌ ക്ഷേത്രത്തിനു മുന്നിൽ 300 മീറ്റർ അകലെ ആൽമര ചുവട്ടിൽ തപസ്സ്‌ ചെയ്തിരുന്ന മഹർഷിയാണു എന്ന് ഐതിഹ്യം. ശ്രീകോവിലിൽ മഹേശ്വരന്റെ കൂടെ പാർവ്വതി, ഗംഗ സാന്നിധ്യവും ഉണ്ട്‌. 

ഒരുപാട്‌ പ്രത്യേകതകൾ ഉള്ള ക്ഷേത്രമാണു നീർ പുത്തൂർ ക്ഷേത്രം. ശ്രീ കോവിലിൽ മഹേശ്വരനും പാർവ്വതിയും ഗംഗാസാന്നിധ്യവും ഉണ്ട്‌. അത്‌ പോലെ പനങ്കുറുശ്ശി ഭഗവതി സാന്നിധ്യവും ഉണ്ടിവിടെ . ഉപദേവനായി ഗണപതിയും, അന്തിമഹാകാളനും ഉണ്ട്‌. ശ്രീകോവിലും പ്രദക്ഷിണവഴിയും, ബലിക്കല്ലും വെള്ളത്തിലാണ്. മേൽശാന്തി മാത്രമേ വെള്ളത്തിൽ ഇറങ്ങി നടക്കൂ..അതും പൂജയാവശ്യങ്ങൾക്കായി... 

ഭക്തർക്ക്‌ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ഭാഗത്തൂടെ നടന്ന് തൊഴാം. ഏത്‌ കഠിനമായ വേനലിലും ശ്രീ കോവിലിൽ ജലസാന്നിധ്യമുണ്ടാകും. ശ്രീകോവിലിലെ പിൻ വിളക്ക്‌ പാർവ്വതി ദേവിയ്ക്കായി ആണ്‌. എല്ലാം കൊല്ലവും മേടവും രണ്ടാം ചൊവ്വാഴ്ച്ച ഇവിടെ താലപ്പൊലി ആഘോഷിക്കും. മേടം മൂന്നാം തിയതി കഴിഞ്ഞുള്ള ആദ്യ ചൊവാഴ്ച്ച പാട്ടുതാലപ്പൊലിക്ക്‌ കൂറയിടും. 

അഗ്രശാലയിൽ അന്ന് മുതൽ പനങ്കുറുശ്ശി ഭഗവതിക്ക്‌ കളം പാട്ട്‌ തുടങ്ങും. എട്ട്‌ കളം പാട്ടാണു നടക്കാറ്‌. മീനത്തിൽ പനങ്കുറുശ്ശി ഭഗവതി ക്ഷേത്രം താലപ്പൊലി കഴിഞ്ഞാണ്‌ ഇവിടെ പാട്ടു താലപ്പൊലി തുടങ്ങുന്നത്‌. കാരണം നീർ പുത്തൂരിലെ താലപ്പൊലിക്ക്‌ പനങ്കുറുശ്ശി ഭഗവതി വരുമെന്നാണു ഐതിഹ്യം. അത്‌ പോലെ ശിവരാത്രിയും പ്രധാനമാണിവിടെ.

മലബാർ ദേവസ്വം ബോർഡാണ് ക്ഷേത്ര ഭരണം. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ നാട്ടുകൽ 55-ാംമൈലിൽനിന്ന് പുത്തൂരിലേക്ക് ഒന്നരക്കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.