ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്റെ എതിര്‍പ്പ് തള്ളി ഇന്ത്യ. അന്യായവും അംഗീകരിക്കാന്‍ കഴിയാത്തതും ചരിത്രപരമായ വസ്തുതകള്‍ക്ക് നിരക്കാത്തതുമായ അവകാശവാദം എന്നാണ് ഇന്ത്യയുടെ പ്രതികരണം. കാലാപാനി-ലിപുലേഖ്-ലിമ്പിയാധുര മേഖലയിലൂടെയുള്ള ഹിമാലയന്‍ ചുരം വഴിയുള്ള ഇന്ത്യ-ചൈന വ്യാപാരം വീണ്ടും പുനരാരംഭിക്കുന്നതിനെ നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ പ്രതികരണം. ഈ പ്രദേശം നേപ്പാളിന്റെ ഭൂപടത്തിലും ചരിത്രപരമായ ഉടമ്പടികളിലും ഉള്‍പ്പെടുന്നതാണെന്ന് കാഠ്മണ്ഡു വാദിക്കുന്നു.
അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് സ്ഥിരവും വ്യക്തവുമാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. 1954-ല്‍ ലിപുലേഖ് ചുരം വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി വ്യാപാരം ആരംഭിച്ചതാണ്. ഇത് പതിറ്റാണ്ടുകളായി നടന്നുവരുന്നു. കൊവിഡ്, മറ്റ് സംഭവ വികാസങ്ങള്‍ എന്നിവ കാരണം വ്യാപാരം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ തടസ്സപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും അത് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തി പ്രശ്നങ്ങള്‍ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കുന്നതിന് നേപ്പാളുമായി ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് ഇന്ത്യ സന്നദ്ധമാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
എന്നാല്‍ മഹാകാളി നദിയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ലിമ്പിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ നേപ്പാളിന്റെ അവിഭാജ്യ ഭാഗങ്ങളാണെന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇവ നേപ്പാളി ഭൂപടത്തിലും ഭരണഘടനയിലും ഔദ്യോഗികമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.