പെരുമാളിനെ വണങ്ങാൻ, പ്രകൃതിയും മനുഷ്യനും ഭൂതഗണങ്ങളും ദേവഗണങ്ങളും ഒന്നിക്കുന്നതാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം.
ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ആചാരങ്ങളിലെ വൈവിധ്യം കൊണ്ടാണ് വിശിഷ്ടമാകുന്നത്. കൊട്ടിയൂർ ഉത്സവകാലത്ത് നടക്കുന്ന മറ്റ് ആചാര അനുഷ്ഠാന ചടങ്ങുകളിൽ നിന്നും വ്യത്യസ്ഥമാണ് നെയ്യാട്ടവും ഇതിനായി വ്രതം നോറ്റിരിക്കുന്ന നെയ്യമൃത് സംഘങ്ങളും. നെയ്യ്ക്കാരുടെ വ്രത കാലത്തുള്ള ഭക്ഷണ രീതിയും തികച്ചും പാരമ്പര്യ രീതിയിലാണ്.
ആചാരങ്ങളിലൂം പൂജകളിലും കർമ്മങ്ങളിലുമെല്ലാം മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത വ്യത്യസ്ത കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ കാണം. ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായി മേടമാസത്തെ വിശാഖം നാൾ ഇക്കരെ കൊട്ടിയൂർ നടയിൽ നടക്കുന്ന പ്രക്കൂഴം ചടങ്ങോടെ മഠങ്ങൾ കേന്ദ്രീകരിച്ച് വ്രതം ആരംഭിക്കുന്ന നെയ്യമൃത് സംഘങ്ങൾ വ്രത നിഷ്ടയുടെ ആദ്യഘട്ടത്തിൽ സ്വന്തം വീടുകളിൽ നിന്നും വൃത്തിയോടെയും ശുദ്ധിയോടെയും ഭക്ഷണ സാധനങ്ങൾ കഴിക്കും, പിന്നീട് ഇവർ വ്രതത്തിന്റെ രണ്ടാം ഘട്ടത്തിൽ 'വേറെ വെപ്പ്' എന്ന ചടങ്ങ് ആരംഭിക്കുകയും ചെയ്യുന്നു. ഈ സമയങ്ങളിൽ നെയ്യമൃത് വ്രതക്കാർ സംഘം ചേർന്ന് വീടുകളിൽ നിന്നും കൂട്ടമായി ഭക്ഷണ സാധനങ്ങൾ പാകം ചെയ്തു കഴിക്കുകയും പ്രസാദമായി നൽകുകയും ചെയ്യുന്നു.
ഇതിൽ നെയ്യമൃത് വ്രതക്കാരുടെ ഉച്ചഭക്ഷണമായ കഞ്ഞിക്കാണ് പ്രാധാന്യം. ചക്കയും, പുഴുക്കും, മാങ്ങ കൊണ്ടുണ്ടാക്കിയ പെരക്കും, വെള്ളരിക്കാ പുളിക്കറിയും, പപ്പടവും, തേങ്ങാ പൂളും കൂട്ടിയുള്ള തികച്ചും നാടൻ രീതിയിലുള്ള വിഭവസമൃദ്ധമായ കറികളോടും കൂടിയാണ് ഇവർ ഉച്ചക്കഞ്ഞി പാകം ചെയ്യുന്നത് കൂടാതെ ഇത്രയും സ്വാദിഷ്ടമായ ഭക്ഷണ പദാർഥങ്ങൾ പാകം ചെയ്യുമ്പോൾ കറിമസാലകളൊ, മറ്റ് രുചി കൂട്ടുകളോ ഉപയോഗിക്കില്ല എന്നതും ശ്രദ്ധേയമാണ് . ഇലയും തടയും ഉപയോഗിച്ച് വിഭവങ്ങൾ വിളമ്പിയാൽ പിന്നെ പ്ലാവില കുമ്പിളിൽ കഞ്ഞി കോരി കുടിച്ചു തുടങ്ങും.
എല്ലാ ഇലയിലും കഞ്ഞിയും കറികളും വിളമ്പിയ ശേഷം സദ്യയുടെ നാഥൻ ഊരാളൻ വന്ന് വണങ്ങിയ ശേഷം എല്ലാവരും ഒന്നിച്ചു മാത്രമേ കഞ്ഞി കുടിക്കൂ. വിളമ്പുമ്പോൾ ആദ്യ ഇലയും തടയും നിലവിളക്കു വച്ച് പെരുമാൾക്ക് സമർപ്പിച്ച ശേഷം മാത്രം വ്രതക്കാരുടെ സദ്യ. നിശ്ചിത ദിവസം വേറെ വെപ്പ് നടത്തി നെയ്യമൃത് സംഘങ്ങൾ കലശം കുളി ചടങ്ങോടെ അവരുടെ മഠങ്ങളിൽ പ്രവേശിക്കും ഓരോ മഠങ്ങളിലെയും വ്രതക്കാരുടെ വീട് നിശ്ചയിച്ച് കാരണവരുടെ നേതൃത്വത്തിൽ വെറെവെപ്പ് നടത്തുന്ന ചടങ്ങ് ഭക്തിനിർഭരമാണ്.
ശബരിമല വ്രതം പോലുള്ള ആദ്യ ഒരാഴ്ചത്തെ വ്രതം കഴിഞ്ഞാൽ രണ്ടാമത്തെ അനുഷ്ഠാന വ്രതമാണ് വേറെവെപ്പ്. നെയ്യമൃത് മഠങ്ങളിൽ പ്രവേശിക്കുന്നതനോടു കൂടി മൂന്നാമത്തെ കഠിനവ്രതം തുടങ്ങുന്നത്. പിന്നീട് നെയ്യാട്ടം വരെയുള്ള നാളുകളിൽ മഠങ്ങളിൽ കഴിയുന്ന വ്രതക്കാർ മഠത്തിൽ നിന്നുള്ള ചടങ്ങുകൾ അനുഷ്ടിച്ചു നെയ്യുമായി കാൽനടയായി കൊട്ടിയൂരിലേക്ക് പുറപ്പെടുന്നു.
തിരുവോണം മഠം കാരണവർ വി കെ. ഗോവിന്ദൻ കുട്ടി, മുരിങ്ങോടി മഠം കാരണവർ അനിൽ കുമാർ, ദാമോദരക്കുറുപ്പ്, ശിവദാസ്, രാമചന്ദ്രൻ, പ്രഭാകരൻ, പ്രമോദ് , പ്രേമരാജൻ, രാജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വേറെ വെപ്പ് ചടങ്ങുകൾ നടത്തുന്നത്. ജൂൺ 1 ന് ആയില്യം നാളിൽ സംഘങ്ങൾ കലശം കുളിച്ച് മഠത്തിൽ പ്രവേശിക്കും.