വനത്തിനുള്ളിൽ, കുതിച്ചുപായുന്ന പുഴ സാക്ഷിയാക്കിയുള്ള മഹോത്സവമാണ് കൊട്ടിയൂർ വൈശാഖോത്സവം. മറ്റെല്ലാ ക്ഷേത്രങ്ങളിലും
ഉത്സവം കൊടിയിറങ്ങുമ്പോഴാണ് കൊടിയേറ്റം പോലുമില്ലാതെ സങ്കീർണങ്ങളായ ആചാരാനുഷ്‌ഠാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ കൊട്ടിയൂർ വൈശാഖോത്സവം തുടങ്ങുന്നത്. വ്യത്യസ്തമായ നിരവധി ചടങ്ങുകളും പൂജകളും നടക്കുന്ന ഉത്സവകാലമാണിത്.
വൈശാഖ മഹോത്സവത്തിൽ അക്കരെ കൊട്ടിയൂരിൽ നടക്കുന്ന ആദ്യത്തെ പരമ പ്രധാന ചടങ്ങാണ് നെയ്യാട്ടം. ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് 8ന് നടക്കുന്ന നെയ്യാട്ടത്തിനുള്ള നെയ്യുമായി പോകേണ്ട നെയ്യമൃത് വ്രതക്കാർ മഠങ്ങളിൽ പ്രവേശിച്ചു. അഞ്ചുദിവസത്തെ കഠിനവ്രതത്തിനു ശേഷമാണ് ഇവർ കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെടുന്നത്.
കൊട്ടിയൂരിൽ ഉത്സവകാലത്ത് നടക്കുന്ന മറ്റ് ആചാര അനുഷ്ഠാന ചടങ്ങുകളിൽ നിന്നും വ്യത്യസ്ഥമാണ് നെയ്യാട്ടവും ഇതിനായി വ്രതം നോറ്റിരിക്കുന്ന നെയ്യമൃത് സംഘങ്ങളും. കഴിഞ്ഞ പ്രക്കൂഴം നാളിൽ വ്രതമാരംഭിച്ച നെയ്യമൃത് സംഘങ്ങൾ ആയില്യം നാളിൽ കലശംകുളിച്ച് പഞ്ചഗവ്യം സേവിച്ച് ദേഹശുദ്ധി വരുത്തിയാണ് മഠങ്ങളിൽ പ്രവേശിച്ച് കഠിന വ്രതമാരംഭിച്ചത്.
10 ദിവസത്തെ ചടങ്ങിന് ശേഷമാണ് നെയ്യമൃത് സംഘം ബുധനാഴ്ച മടങ്ങലിൽ പ്രവേശിച്ച് കഠിനവ്രതം തുടങ്ങിയത്. തിരുവോണപ്പുറം നെയ്യമൃത് മഠത്തിൽ 31 പേരാണ് മഠം കാരണവർ മോഹനൻ കാരണവരുടെ നേതൃത്വത്തിൽ വൃതം നോൽക്കുന്നത്. തിരുവോണപ്പുറം മഹാവിഷ്ണു ക്ഷേത്ര ക്ഷേത്രമേൽശാന്തി വിഷ്ണു നമ്പൂതിരി മഠത്തിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള കലശം കുളി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
ജൂൺ എട്ടിന് അർദ്ധരാത്രിയോടെ ആണ് കൊട്ടിയൂർ സന്നിധാനത്തെ സ്വയംഭൂവിൽ നെയ്യ് അഭിഷേകം നടക്കുക. അഞ്ചു ദിവസത്തെ കഠിന വൃതത്തിനുശേഷം വ്രതക്കാർ ജൂൺ എട്ടിന് പുലർച്ചെ നെയ്യുമായി കൊട്ടിയൂരിലേക്ക് പുറപ്പെടും.