
നിലമ്പൂർ: ജൂൺ 19-ന് നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ ഇടത് സർക്കാരിനെതിരായ വിധിയെഴുത്താകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നിലമ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒൻപതു വർഷമായി തുടരുന്ന ഇടതു ഭരണത്തിൽ സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക ഘടന ഗുരുതരമായി തകർന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് സംഘപരിവാർ സഹായ വകുപ്പായി മാറിക്കഴിഞ്ഞു. ആഭ്യന്തര വകുപ്പിലും പോലീസിലും നടക്കുന്ന ജനവിരുദ്ധതയും സംഘപരിവാർ പ്രീണനവും ഭരണ മുന്നണിയുടെ ഭാഗമായിരുന്ന എംഎൽഎ തുറന്നു പറഞ്ഞെടുത്ത് നിന്നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തന്നെ ഉണ്ടാകുന്നത്. ഇക്കാര്യം കഴിഞ്ഞ ഒൻപതു വർഷമായി വെൽഫെയർ പാർട്ടി കേരളത്തിൽ ഉന്നയിച്ചു കൊണ്ടിരിക്കുന്ന വിഷയമാണ്. ഈ ഒത്തുകളിയുടെ ഭാഗമായാണ് തൃശൂർ പൂരം അലങ്കോലപ്പെട്ടതും അതിനെ ഉപയോഗിച്ച് സംഘപരിവാർ തൃശൂരിൽ വിജയിക്കുകയും ചെയ്തത്. ഒരു തെളിവും ഇല്ലാത്ത സംഘപരിവാർ നുണകൾക്ക് നിലനിൽക്കാൻ ആവശ്യമായ സൗകര്യം ചെയ്തു കൊടുത്തത് സംസ്ഥാന പോലീസ് ആണ്. എന്നാൽ അത്തരത്തിൽ പ്രവർത്തിച്ച പോലീസ് ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
സംഘപരിവാർ ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെ പോലീസിനെ പോലെയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കേരള പോലീസ് പെരുമാറുന്നത്. കേരളത്തിൻ്റെ ചരിത്രത്തിലെ അസാധാരണ സംഭവമായ വ്യാജ പോലീസ് ഏറ്റുമുട്ടൽ ആരംഭിച്ചത് തന്നെ നിലമ്പൂരിൽ നിന്നാണ്. തുടർന്ന് എട്ടു പേരെയാണ് പോലീസ് വെടിവെച്ചു കൊന്നത്. ഇതെല്ലാം സംഘപരിവാർ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ്.
തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയെ മറികടക്കുന്നതിന് വേണ്ടി കേരളത്തിലെ വിവിധ ജന വിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കുന്ന അപകടകരമായ രാഷ്ട്രീയ സമീപനമാണ് കഴിഞ്ഞ കുറെ നാളുകളായി ഇടതുപക്ഷം സ്വീകരിച്ചു വരുന്നത്. സംഘപരിവാറിനെ പ്രതിരോധിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചിരുന്ന കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ ഐക്യം തകർക്കാനുള്ള ബി.ജെ.പി ശ്രമത്തിന് എല്ലാ സാഹചര്യവും ഒരുക്കി കൊടുത്തത് ഇടതുപക്ഷത്തിന്റെ തെറ്റായ രാഷ്ട്രീയ സമീപനമാണ്.
മലപ്പുറം ജില്ലയെ സംബന്ധിച്ച് സംഘപരിവാറിൻ്റെ വിഷലിപ്തമായ വിദ്വേഷ രാഷ്ട്രീയത്തിൻ്റെ പ്രചാരകന്മാരായി സിപിഎം നേതാക്കൾ മാറി. കള്ളക്കടത്തും ദേശവിരുദ്ധതയും മലപ്പുറത്തിന് മേൽ ആരോപിച്ചത് മുഖ്യമന്ത്രി തന്നെയാണ്. മലബാർ പ്രത്യേകിച്ച് മലപ്പുറം അഭിമുഖീകരിക്കുന്ന വികസന പിന്നാക്കാവസ്ഥയും വിദ്യാഭ്യാസ അവസരങ്ങളിലെ കുറവും ഉന്നയിച്ചു എല്ലാക്കാലത്തും പ്രക്ഷോഭം നടത്തേണ്ടി വരുന്ന അവസ്ഥ സർക്കാർ സൃഷ്ടിച്ചു. ഈ വിഷയങ്ങളിൽ സമരം നടത്തുന്നവരെ തീവ്രവാദികളും ഭീകരവാദികളും ആയി ചിത്രീകരിക്കാനും സിപിഎം നേതാക്കൾ തയ്യാറായി. ഇതിന്റെ ഭാഗമായി നടന്ന സമരങ്ങളിൽ ക്രൂരമായ പോലീസ് വേട്ടയാണ് മലപ്പുറത്ത് പോലീസ് നടത്തിയത്. അതിനു നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന്മാർ എല്ലാം സംരക്ഷിക്കപ്പെടുകയാണ് ചെയ്തത്. ഒരേ കേസിൽ ഒന്നിലധികം എഫ്ഐആറുകൾ ചുമത്തി കേസിന്റെ എണ്ണം കൃത്രിമമായി വർദ്ധിപ്പിക്കുന്ന രീതി വരെ ഉണ്ടായി. ഇത്തരത്തിൽ വംശീയ സ്വഭാവത്തിലുള്ള സമീപനങ്ങൾ സർക്കാരിൽ നിന്നും ഉണ്ടായി.
ജനകീയ പ്രശ്നങ്ങളോടെല്ലാം ഇടതു സർക്കാർ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. കെ. റെയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. ഇരകൾ നടത്തിയ സമരത്തെ ക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചു. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ നൽകിയ തിരിച്ചടിയിൽ നിന്നാണ് തൽക്കാലത്തേക്ക് എങ്കിലും പിന്മാറിയത്. സംസ്ഥാനത്തെ ഭൂസമരങ്ങളോടെല്ലാം നിഷേധാത്മക സമീപനമാണ് സർക്കാർ സ്വീകരിച്ചത്. നിലമ്പൂരിൽ ആദിവാസികൾക്ക് ഭൂമി നൽകാമെന്ന് വാഗ്ദാനം പോലും പാലിക്കാൻ സർക്കാർ സന്നദ്ധമായില്ല. മലപ്പുറം കളക്ടറേറ്റിനു മുന്നിൽ 95 വയസ്സുകാരനായ ഗ്രോവാസു അടക്കമുള്ളവർ ഇപ്പോഴും സമരം നടത്തുകയാണ്.
ഇത്തരത്തിലുള്ള ന്യായമായ സമരങ്ങളോടു ചർച്ചക്ക് പോലും സന്നദ്ധമാകാത്ത ധിക്കാര നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യേണ്ടി വരുന്ന ആശാവർക്കർമാർ കൂലി വർദ്ധനവിനു വേണ്ടി നടത്തുന്ന സമരത്തോട് സർക്കാർ മുഖം തിരിച്ചു കൊണ്ട് ഒരുവിധ ചർച്ചക്കും സന്നദ്ധമല്ലെന്ന് നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം ലഭിക്കാതെ പോയ ആയിരക്കണക്കിന് യുവാക്കൾ നടത്തിയ സമരങ്ങളോടും സർക്കാരിന്റെ സമീപനം സമാനമായിരുന്നു. കേന്ദ്രത്തിൽ മോദി സർക്കാർ സ്വീകരിക്കുന്ന കോർപ്പറേറ്റ് അനുകൂല വികസന നയങ്ങൾ സംസ്ഥാനത്തും തീവ്രമായി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര ഘടനയെ പരിഗണിക്കാതെയാണ് ദേശീയപാത നിർമ്മാണം നടക്കുന്നതെന്ന ജനങ്ങളുടെ ആശങ്ക അവഗണിച്ചതിന്റെ പരിണിത ഫലമാണ് മലപ്പുറത്ത് അടക്കം നിരവധി സ്ഥലങ്ങളിൽ ഉണ്ടായ ദേശീയപാത തകർച്ച.
ജാതി സെൻസസ്, സംവരണം അടക്കമുള്ള സാമൂഹ്യ നീതി വിഷയങ്ങളിലും ഇടതു സർക്കാർ വരേണ്യ വിഭാഗങ്ങൾക്കൊപ്പമാണ് നിലയുറപ്പിച്ചത്. സംസ്ഥാനത്തിന്റെ പരിധിയിൽ നിന്ന് നടത്താവുന്ന ജാതി സെൻസസിന് പോലും സർക്കാർ സന്നദ്ധമായില്ല. സവർണ സാമ്പത്തിക സംവരണം അമിതാവേശത്തോടുകൂടി നടപ്പിലാക്കി സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവരുടെ അവസരങ്ങൾ ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്തത്. മികച്ച മാർക്ക് ലഭിച്ച പിന്നാക്ക വിഭാഗത്തിലെ കുട്ടികൾ പുറത്തുനിൽക്കുമ്പോൾ ഇ ഡബ്ല്യു എസ് വിഭാഗത്തിൽ ആയിരക്കണക്കിന് സീറ്റുകളാണ് ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നത്. ഇത്തരത്തിൽ തെറ്റായ വഴികളിലൂടെ സഞ്ചരിച്ച സർക്കാരിനെതിരെ ശക്തമായ ജനകീയ രോഷം ഉയർത്തിക്കൊണ്ടു വരാനുള്ള അവസരമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ വോട്ടർമാർ പ്രയോജനപ്പെടുത്തണമെന്നാണ് വെൽഫെയർ പാർട്ടി അഭ്യർത്ഥിക്കുന്നത്. സാമൂഹ്യനീതി മുൻനിർത്തി വെൽഫെയർ പാർട്ടി നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളുടെ ഭാഗമായാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ പാർട്ടി നോക്കി കാണുന്നത്.
ഭരണാധികാരത്തിൻ്റെ ഹുങ്കും ജനാധിപത്യ വിരുദ്ധതയും കൈമുതലാക്കി അധികാരത്തെ തെറ്റായി ഉപയോഗപ്പെടുത്തുന്ന സർക്കാരിനുള്ള ജനങ്ങളുടെ പ്രഹരമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം മാറണം എന്നതുകൊണ്ട് വരാൻപോകുന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ വെൽഫെയർ പാർട്ടി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണക്കാൻ തീരുമാനിച്ചു. പാർട്ടിയുടെ രാഷ്ട്രീയ നിലപാടിന് അനുകൂലമായ സമീപനം സ്വീകരിക്കാൻ നിലമ്പൂർ മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരോട്ടും വെൽഫെയർ പാർട്ടി അഭ്യർത്ഥിക്കുന്നുവെന്ന് റസാഖ് പാലേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.