+

ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം യുഡിഎഫിന് വന്‍ വോട്ട് ചോര്‍ച്ചയുണ്ടാക്കും, 2020ലെ തെരഞ്ഞെടുപ്പില്‍ മധ്യ തെക്കന്‍ ജില്ലകളില്‍ ക്രിസ്ത്യന്‍ ഹിന്ദു വോട്ടുകള്‍ ചോര്‍ന്നു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ജയം ലക്ഷ്യംവെച്ച് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കുന്നത് ആത്യന്തികമായി മുന്നണിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍.

കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ജയം ലക്ഷ്യംവെച്ച് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കുന്നത് ആത്യന്തികമായി മുന്നണിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍.

കോണ്‍ഗ്രസിന് പരമ്പരാഗതമായി വോട്ടു ചെയ്തിരുന്ന മധ്യ-തെക്കന്‍ കേരളത്തിലെ ഹിന്ദു, ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ മാറി ചിന്തിക്കുമെന്നാണ് മുന്നറിയിപ്പ്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ചങ്ങാത്തം യുഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു. ഇതേതുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ബന്ധത്തെ പരസ്യമായി തള്ളിപ്പറയേണ്ട അവസ്ഥയിലായിരുന്നു യുഡിഎഫ്.

വെല്‍ഫെയര്‍ പാര്‍ട്ടി ജമാഅത്തിന്റെ രാഷ്ട്രീയ മുഖമായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനയോടും ദേശീയതയോടും പൂര്‍ണ പ്രതിബദ്ധത ഇല്ലെന്ന ആരോപണം ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമാണ്. മതരാഷ്ട്രവാദം ഉന്നയിക്കുന്നതിനാല്‍ ജമാഅത്തെ ഇസ്ലാമിയെ സിപിഎം മതതീവ്രവാദികളായാണ് വിലയിരുത്തുന്നത്. യുഡിഎഫിന്റെ കൂട്ടുകെട്ട് തുറന്നുകാട്ടാനും എല്‍ഡിഎഫിന് സാധിച്ചിരുന്നു.

മധ്യ-തെക്കന്‍ ജില്ലകളില്‍ ഹിന്ദു, ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ യുഡിഎഫിന്റെ പ്രധാന ശക്തിയാണ്. ജമാഅത്തുമായുള്ള യുഡിഎഫ് ബന്ധം ഹിന്ദു വോട്ടര്‍മാര്‍ ബിജെപിയിലേക്കോ എല്‍ഡിഎഫിലേക്കോ ചായാന്‍ ഇടയാക്കും. ക്രിസ്ത്യന്‍ സമുദായം, പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍, യുഡിഎഫിന്റെ വോട്ട് ബാങ്കാണ്. എന്നാല്‍, ജമാഅത്തിന്റെ മതതീവ്രവാദ ഇമേജ് മതനിരപേക്ഷ ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ അനിഷ്ടം സൃഷ്ടിച്ചേക്കാം.

സിപിഎം ഈ ബന്ധത്തെ 'വര്‍ഗീയ സഖ്യം' എന്ന് വിശേഷിപ്പിച്ച് പ്രചാരണം ശക്തമാക്കാനാണ് നീക്കം. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചിരുന്നു. ഈ കൂട്ടുകെട്ടിനെതിരായ പ്രചാരണം തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിക്കുകയും ചെയ്തു.

മലപ്പുറം, കോഴിക്കോട് തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫിന് ഗുണം ചെയ്‌തേക്കാം. എന്നാല്‍, മധ്യ-തെക്കന്‍ കേരളത്തില്‍ ഈ ബന്ധം വോട്ടര്‍മാരെ അകറ്റും.

യുഡിഎഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ്, മതനിരപേക്ഷതയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം മതനിരപേക്ഷ വോട്ടര്‍മാരില്‍, ആശങ്കയുണ്ടാക്കും. ഈ ബന്ധം 'വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു' എന്ന് എതിരാളികള്‍ ആരോപിക്കുമ്പോള്‍ യുഡിഎഫിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ ചില നിലപാടുകള്‍ ഏറെ വിവാദമായിട്ടുണ്ട്. താലിബാന്‍ പ്രസ്ഥാനത്തോടുള്ള സമീപനം, കേരളത്തില്‍ ഇസ്ലാമോഫോബിയ ആരോപണങ്ങള്‍ക്ക് വഴിവെക്കുന്നു. ഇത് യുഡിഎഫിന്റെ മതേതര ഇമേജിനെ കൂടുതല്‍ ദുര്‍ബലമാക്കാം.

facebook twitter