
പാലക്കാട്: നിപയെ തുടർന്ന് പാലക്കാട് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നീക്കി. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച 18 വാർഡുകളിലെ നിയന്ത്രണവും നീക്കിയിരിക്കുകയാണ്. കുമരംപുത്തൂർ, കാരാക്കുറുശ്ശി, കരിമ്പുഴ, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലേയും കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി. ജാഗ്രതയെ മുൻനിർത്തി 2025 ഓഗസ്റ്റ് 1 വരെ ഈ വാർഡുകളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
കുമരംപുത്തൂർ ചെങ്ങലീരി സ്വദേശി നിപ ബാധിച്ച് മരണപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പന്ത്രണ്ടിനായിരുന്നു ചെങ്ങലീരി സ്വദേശിയായ 58കാരൻ മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് നിപ സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം പുതിയ രോഗികളെയോ രോഗലക്ഷണങ്ങളോ കണ്ടെത്താത്തതിനെ തുടർന്നാണ് നിയന്ത്രണം പിൻവലിച്ചത്. മേഖലയിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. അനാവശ്യമായി കൂട്ടംകൂടരുതെന്നും നിർദേശമുണ്ട്.