+

പട്ടയ വിതരണത്തില്‍ സര്‍ക്കാര്‍ മുമ്പന്തിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

ജില്ലയില്‍ 268 കുടുംബങ്ങള്‍ ഭൂമിക്ക് അവകാശികളായി. 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' മുദ്രാവാക്യവുമായി റവന്യു വകുപ്പ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേളയില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്,

പത്തനംതിട്ട : ജില്ലയില്‍ 268 കുടുംബങ്ങള്‍ ഭൂമിക്ക് അവകാശികളായി. 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' മുദ്രാവാക്യവുമായി റവന്യു വകുപ്പ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേളയില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, എംഎല്‍എമാരായ കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവരില്‍ നിന്ന് പട്ടയം ഏറ്റുവാങ്ങി. അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഓണ്‍ലൈനായി പട്ടയമേള ഉദ്ഘാടനം ചെയ്ത റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.
ഒമ്പതു വര്‍ഷത്തിനിടെ 4.09 ലക്ഷം പട്ടയം വിതരണം ചെയ്തു. ഇതില്‍ 2.23 ലക്ഷവും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നല്‍കി. പട്ടയം അസംബ്ലി സംഘടിപ്പിച്ച് ഭൂരഹിതരെ കണ്ടെത്തി അര്‍ഹരായവര്‍ക്ക് രേഖ നല്‍കി. ജില്ലകളില്‍ പരിഹരമാകാത്ത വിഷയത്തിന് സംസ്ഥാനതലത്തില്‍ തീരുമാനമാക്കി. പട്ടയഡാഷ് ബോര്‍ഡില്‍ ആവശ്യക്കാരെ ഉള്‍പ്പെടുത്തി ഭൂമി ഉറപ്പാക്കി. പട്ടയവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടപടി എടുക്കേണ്ടവയാണ് പട്ടയഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. വില്ലേജ്, താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങളിലൂടെ വിവിധ ഘട്ടങ്ങളിലായി നിയമവശം പരിശോധിച്ച് നൂലാമാലകള്‍ പരിഹരിച്ചു.

ബോധപൂര്‍വമായി ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. കയ്യേറ്റം ഒഴിപ്പിച്ച് സാധാരണക്കാര്‍ക്ക് ഭൂമി നല്‍കും. പട്ടയഅര്‍ഹതയുടെ വരുമാന പരിധി 2.5 ലക്ഷമാക്കി ഉയര്‍ത്തും. ഡിജിറ്റല്‍ റീസര്‍വേ സംസ്ഥാനത്ത് പുരോഗമിക്കുന്നു. ഭൂമിയുടെ ഉടമസ്ഥത പരിശോധിച്ച് അര്‍ഹരായവര്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. ഓരോ കുടംബത്തിനും ഡിജിറ്റല്‍ റവന്യു കാര്‍ഡ് നല്‍കും. ഒരു വ്യക്തിയുടെ പേരില്‍ ഭൂമി, നികുതി, കെട്ടിട വിവരം, ഭൂമിയുടെ തരം തുടങ്ങിയ എല്ലാ വിവരവും ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് രൂപത്തില്‍ ലഭ്യമാക്കും. ഓരോ കുടുംബവുമായി ബന്ധപ്പെട്ട വിവരം ഉള്‍പ്പെടുത്തി ഡിജി ലോക്കര്‍ സംവിധാനവും ഏര്‍പ്പെടുത്തും. പട്ടയ മിഷന്‍ പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ അതിവേഗം മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചു.
അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതില്‍ സര്‍ക്കാര്‍ ഏറെ മുന്‍പന്തിയിലാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പട്ടയം നല്‍കിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ചുവപ്പുനാടയില്‍ കുടുങ്ങിയ ഫയലുകളില്‍ തീരുമാനമുണ്ടാക്കി. റവന്യു, വനം അടക്കം വിവിധ വകുപ്പുകളുടെ കൃത്യമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധിച്ചത്. വനനിയമത്തിലൂടെ കോന്നി, റാന്നി മേഖലയിലുള്ള മലമ്പണ്ടാര കുടുംബങ്ങളിലുള്ളവര്‍ക്ക് പട്ടയം ലഭിച്ചു. ഓരോ നിയോജക മണ്ഡലത്തിലും റവന്യു അസംബ്ലി സംഘടിപ്പിച്ചു. ജില്ലാതല പട്ടയ സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.

സ്വന്തമായി ഭൂമിയില്ലാത്ത ഒരാള്‍ പോലും സമൂഹത്തില്‍ ഉണ്ടാകരുത്. നവംബര്‍ ഒന്നിന് അതിദരിദ്ര മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. എല്ലാവര്‍ക്കും ഭൂമിയടക്കം ഉറപ്പാക്കിയാണ് സര്‍ക്കാര്‍ ഈ ലക്ഷ്യത്തിലെത്തുന്നത്. റവന്യു വകുപ്പിന്റെ ഇടപെടലും പ്രശംസനീയം. ഡിജിറ്റല്‍ കാര്‍ഡ്, ഡിജിറ്റല്‍ സര്‍വേ ഉള്‍പ്പെടെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും സങ്കീര്‍ണമായ നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതെന്നും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
49 വനാവകാശരേഖ ഉള്‍പ്പെടെ 268 പട്ടയമാണ് വിതരണം ചെയ്തത്. കോന്നി (36), റാന്നി (79), ആറന്മുള (80), തിരുവല്ല (24) എന്നിങ്ങനെയാണ് നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്. പട്ടയഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെട്ട തിരുവല്ല കോയിപ്രം വില്ലേജിലെ തെറ്റുപാറ കോളനിയിലെ 10 കൈവശക്കാര്‍ക്ക് പട്ടയം ലഭിച്ചു. മലമ്പണ്ടാര വിഭാഗത്തിലെ 49 കുടുംബങ്ങള്‍ പട്ടയം ഏറ്റുവാങ്ങി. വനാവകാശ നിയമപ്രകാരം ഒരേക്കര്‍ ഭൂമി ഇവര്‍ക്ക് ലഭിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എഡിഎം ബി ജ്യോതി, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍കുമാര്‍, റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എസ് എ നജീം, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Trending :
facebook twitter