+

രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ കൊടി-തോരണങ്ങളോ ക്ഷേത്രങ്ങളില്‍ വേണ്ട; നിര്‍ദേശവുമായി സര്‍ക്കാര്‍

ഉത്സവകാലത്തും ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ അടയാളമോ കൊടി-തോരണങ്ങളോ ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരത്തോ വേണ്ടെന്ന നിര്‍ദേവുമായി സര്‍ക്കാര്‍. ഏകവര്‍ണ പതാക, രാഷ്ട്രീയസംഘടനകളിലെ വ്യക്തികളുടെയോ ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയോ ചിത്രം, മത-സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതും വളര്‍ത്തുന്നതുമായ പ്രചാരണ സാധനങ്ങള്‍ തുടങ്ങിയവയും പാടില്ലെന്ന് ദേവസ്വം വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിലുള്ളതും സര്‍ക്കാരിന്റെ സാമ്പത്തികസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങള്‍ക്കാണിത് ബാധകം. വിവിധ ഘട്ടങ്ങളില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ കടുത്ത നിലപാട്. ഉത്സവകാലത്തും ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം പൊതുപരിപാടികള്‍ക്ക് താത്കാലികമായി വാടകയ്ക്ക് നല്‍കുമ്പോള്‍ ക്ഷേത്ര ചുറ്റുമതിലിന് പുറത്തുള്ളതും ക്ഷേത്രത്തിന്റ ഉടമസ്ഥതയിലുള്ളതുമായ സ്ഥലത്തോ കെട്ടിടങ്ങളിലോ ദേവസ്വം കമ്മീഷണറുടെയോ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയോ അനുമതിയോടെ മാത്രമേ കൊടിയോ തോരണങ്ങളോ അനുവദിക്കൂവെന്നും നിര്‍ദേശത്തില്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ എല്ലാവര്‍ക്കും കാണത്തക്കവിധം ക്ഷേത്രങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

facebook twitter