
പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണ് ‘നോർക്ക കെയർ’ എന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഗ്ലോബൽ രജിസ്‌ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നോർക്ക കെയർ ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവ് വിജയകരമാക്കാൻ പ്രവാസിസമൂഹം മുന്നോട്ടുവരണമെന്നും പി. ശ്രീരാമകൃഷ്ണൻ അഭ്യർത്ഥിച്ചു. നിലവിൽ കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസികേരളീയർക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഭാവിയിൽ ജി.സി.സി രാജ്യങ്ങളിലുൾപ്പെടെയുളള ആശുപത്രികളിലും പദ്ധതി ലഭ്യമാക്കാനാണ് ശ്രമം. പോളിസിയുടെ ഭാഗമായശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുളള സംവിധാനവും ഒരുക്കും. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത്. ലോകകേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോർക്ക കെയർ എന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
പ്രവാസികേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഒരുക്കുന്നതാണ് ‘നോർക്ക കെയർ’. നോർക്ക കെയർ പദ്ധതിയെക്കുറിച്ച് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. നോർക്ക കെയർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബർ 22 നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിക്കും. ചടങ്ങിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവ്. ചടങ്ങിൽ നോർക്ക കെയർ മൊബൈൽ ആപ്പുകളും പ്രകാശനം ചെയ്യും. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും. പദ്ധതി സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.