+

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്.

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നിന്നാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്. കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകന്‍. 

തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. ബാലമുരുകനെതിരെ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിരുനഗറിലെ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ജയിലിന്റെ മുമ്പില്‍ വെള്ളം വാങ്ങാന്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ മേയില്‍ തമിഴ്‌നാട് പൊലീസ് വാഹനത്തില്‍ നിന്ന് സമാനമായി രീതിയില്‍ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. ബാലമുരുകനെ കണ്ടെത്താന്‍ തൃശൂരില്‍ വ്യാപകമായ തെരച്ചില്‍ നടത്തുകയാണ് പൊലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാല്‍ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. ബൈക്കില്‍ താക്കോല്‍ അടക്കം വെക്കരുതെന്നും നിര്‍ദേശമുണ്ട്.

facebook twitter