കേരളം മറക്കാത്ത ഉമ്മൻ ചാണ്ടി; വിട പറഞ്ഞിട്ട് രണ്ടു വർഷം പിന്നിടുമ്പോഴും സൂര്യശോഭ പരത്തുന്നു

09:06 AM Jul 18, 2025 | AVANI MV



കണ്ണൂർ:ജനമനസിലെ ജ്വലിക്കുന്ന നക്ഷത്രമായ ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് രണ്ട് വർഷം പിന്നിടുമ്പോഴും അദ്ദേഹത്തിൻ്റെ വിയോഗമുണ്ടാക്കിയ രാഷ്ട്രീയ ശൂന്യത നിലനിൽക്കുകയാണ് കേരളീയ രാഷ്ട്രീയ മണ്ഡലത്തിലും പൊതുമണ്ഡലത്തിലും കേരള രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികൾ നിയന്ത്രിച്ച അതികായകൻമാരായ നേതാക്കളിലൊരാളായിരുന്നു ഉമ്മൻ ചാണ്ടി. കോൺഗ്രസിൽ അദ്ദേഹത്തിൻ്റെ വിയോഗമുണ്ടാക്കിയ ശൂന്യത.ഉമ്മൻ ചാണ്ടിക്ക് പകരം വയ്ക്കാൻ ജനകീയ അംഗീകാരമുള്ള മറ്റൊരു നേതാവില്ലെന്നതാണ് കേരളത്തിലെ കോൺഗ്രസ് ഇപ്പോൾ നേരിടുന്ന ഏറ്റവും വെല്ലുവിളി. കക്ഷി രാഷ്ട്രീയത്തിൻ്റെയും എല്ലാ വിവേചനങ്ങളുടെയും അതിരുകൾ ഭേദിച്ചു ജനമനസുകളിൽ ഇടം നേടാൻ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിൻ്റെ വിജയം. 

അരനൂറ്റാണ്ടിലേറെക്കാലം എം.എൽ.എ, ധനകാര്യ വകുപ്പ് ഉൾപ്പെടെ പല വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി ഏഴു വർഷക്കാലം മുഖ്യമന്ത്രി എന്നിങ്ങനെ കോൺഗ്രസിൽ അണികളിൽ ഏറ്റവും സ്വാധീനമുള്ള നേതാവ് എന്നിങ്ങനെ സമസ്ത മേഖലകളിലും സൂര്യപ്രഭയോടെ ജ്വലിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടെത്. രാഷ്ട്രീയ എതിരാളികൾ എപ്പോഴും ഭയത്തോടെ വീക്ഷിച്ചതിനാലാണ് അദ്ദേഹത്തെ നിരന്തരം അപവാദ കഥകൾ പറഞ്ഞ് വേട്ടയാടിയത്.ജനമനസിലെ ജ്വലിക്കുന്ന നക്ഷത്രമായ ഒരേയൊരു ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുമ്പോഴും അദ്ദേഹത്തിൻ്റെ ഓർമ്മകൾ കേരളത്തിന് നൽകുന്ന കരുത്ത് ചെറുതല്ല.

അയഞ്ഞ കീറിയ ഖദർ ഷർട്ടുമിട്ട്, ചീകിയൊതുക്കാതെ അലക്ഷ്യമായിട്ട മുടിയുമായി, ആൾക്കൂട്ടത്തിനിടയിൽ മാത്രം ജീവിച്ച് ജീവിച്ച് എരിഞ്ഞുതീർന്ന ജനകീയ രാഷ്ട്രീയ നേതാവ് ഇപ്പോഴും ജനമനസുകളിൽ പച്ചയായി ജീവിക്കുന്നുണ്ട്.പുതുപ്പള്ളിക്കാരുടെ കൂഞ്ഞൂഞ്ഞ് അവിടെ നിന്നും തുടങ്ങിയ ജനസമ്പർക്ക പരിപാടി കേരളമാകെ പടരുകയായിരുന്നു.ആൾക്കൂട്ടത്തെ ആവേശത്തിലാഴ്ത്താ സഞ്ചരിച്ച രാഷ്ട്രീയ പതിറ്റാണ്ടിനിടെ ഉമ്മൻ ചാണ്ടിയെ തേടിയെത്തിയത് ആരും മോഹിക്കുന്ന സുപ്രധാന അധികാരസ്ഥാനങ്ങളായിരുന്നു. യുഡിഎഫ് കൺവിനർ, കെപിസിസി പ്രസിഡന്റ്, ആഭ്യന്തര, ധനകാര്യ വകുപ്പ് മന്ത്രിസ്ഥാനങ്ങൾ, പ്രതിപക്ഷ നേതാവ്, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം എന്നിങ്ങനെ പുതുപ്പള്ളിയിൽ നിന്നും വളർന്ന ആ കെ.എസ്.യുക്കാരൻ നടന്നുകയറാത്ത വഴികളില്ല.

അതിനുമപ്പുറം, കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായത് രണ്ടു തവണ. പ്രതിസന്ധികളേയും അതിരൂക്ഷ വിമർശനങ്ങളേയും ചെറുപുഞ്ചിരിയോടെ നേരിട്ട രാഷ്ട്രതന്ത്രജ്ഞ ഈ വേളയിൽ കേരളം പല തവണ കണ്ടു.സുഹൃത്തുക്കളുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഒ.സി. ഉമ്മൻചാണ്ടിയെന്നാൽ ഒരു വികാരമാണ്. എതിരാളികൾക്ക് പോലും അനിഷേധ്യനായ നേതാവായി അദ്ദേഹം മാറി.തേടിയെത്തിയവരെയെല്ലാം ചേര്‍ത്തുപിടിച്ച നേതാവിനെ കേരളം ഉമ്മൻ ചാണ്ടിക്ക് ശേഷം കണ്ടിട്ടില്ല.ഈ പ്രതിച്ഛായയാണ് കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചത്. 1977ൽ തൊഴില്‍ വകുപ്പ് മന്ത്രി, 1981 ല്‍ ആഭ്യന്തരമന്ത്രി, 1991 ല്‍ ധനമന്ത്രി, 2004 ലും 2011ലുമായി രണ്ടു തവണ മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ അധികാരത്തിന്റെ ജനകീയവല്‍ക്കരണം കേരളംകണ്ടു. തന്നെ ചുറ്റിപ്പറ്റി വ്യാജവിവാദങ്ങളും എതിർശബ്ദങ്ങളും ഉയർന്നപ്പോഴും തളരാതെയായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റം. അടിമുടി കോണ്‍ഗ്രസുകാരനായ ഒ.സിക്ക് പാർട്ടി തന്നെയായിരുന്നു ജീവശ്വാസം. കേരള രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ നേതാക്കളിൽ ഒരാളാണ് അദ്ദേഹം .

 എതിരാളികളെപ്പോലും സമചിത്തതയോടെ, സഹിഷ്ണുതയോടെ നേരിടാനുള്ള മാനസിക വിശാലത അദ്ദേഹം കാണിച്ചു.പുതുപ്പള്ളി സെയ്ന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ സ്മൃതികുടീരത്തിലേക്ക് ജനപ്രവാഹമാണ് എന്തായിരുന്നു ഉമ്മൻ ചാണ്ടിയെന്നത് രാഷ്ട്രീയ കേരളത്തിന് ഇപ്പോഴും വ്യക്തമാക്കി തരുന്നത്. ഒരു രാഷ്ട്രീയ നേതാവ് മരണശേഷം ജന മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന അപൂർവ കാഴ്ചക്കാണ് കേരളം ഇന്ന് അദ്ദേഹം വേർപിരിഞ്ഞ രണ്ടാം വർഷവും സാക്ഷ്യം വഹിക്കുന്നത്.