+

ട്രെയിൻ യാത്രയിലെ സുരക്ഷ ഉറപ്പാക്കാൻ 'ഓപ്പറേഷൻ രക്ഷിത'

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വബോധം വർധിപ്പിക്കുന്നതിനായി റെയിൽവേ പോലീസ്, ലോക്കൽ പോലീസ് എന്നിവ സംയുക്തമായി റെയിൽവേ എസ്.പിയുടെ നേതൃത്വ

കണ്ണൂർ : ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വബോധം വർധിപ്പിക്കുന്നതിനായി റെയിൽവേ പോലീസ്, ലോക്കൽ പോലീസ് എന്നിവ സംയുക്തമായി റെയിൽവേ എസ്.പിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ രക്ഷിത പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും അനധികൃതമായ പ്രവർത്തനങ്ങൾ, മദ്യപിച്ച് യാത്ര ചെയ്യൽ, ലഹരിക്കടത്ത്, സ്ത്രീ യാത്രികരോടുള്ള അശ്ലീല പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയാനും വേണ്ടിയാണ് പദ്ധതി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ച് റെയിൽവെ ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ വനിത പോലീസ് ഉൾപ്പടെയുള്ള സേനാംഗങ്ങളെ ഉൾപ്പെടുത്തി സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പട്രോളിംഗ് നടത്തും. സ്ത്രീകൾ കൂടുതലായുള്ള കമ്പാർട്ട്മെന്റുകളിൽ പരിശോധന ശക്തമാക്കും.  

മദ്യ ലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആൽകോമീറ്റർ പരിശോധന 38 റെയിൽവേ സ്റ്റേഷനുകളിൽ ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവരെയും റെയിൽവേ ട്രാക്കിൽ കല്ലും മറ്റു വസ്തുക്കളും വെച്ച് അപകടം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താൻ ആർപിഎഫും റെയിൽവേ പോലീസും ലോക്കൽ പോലീസും പട്രോളിംഗ് വർധിപ്പിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും യാത്രാട്രെയിനുകളിലും ബോംബ് സ്‌ക്വാഡിനേയും നർക്കോട്ടിക് വിഭാഗത്തേയും ഉപയോഗിച്ച് മയക്കുമരുന്നുകളും നിരോധിത പുകയില ഉൽപന്നങ്ങളും ഹവാല പണവും കണ്ടെത്തുന്നതിനുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിൽ ഉപേക്ഷിക്കപ്പെട്ട ബാഗുകൾ, സംശയാസ്പദമായ വസ്തുക്കൾ എന്നിവ കണ്ടെത്തിയാൽ ബോംബ് സ്‌ക്വാഡ്, കെ 9 സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെ അടിയന്തര പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

റെയിൽവേ കേസുകളിൽ ഉൾപ്പെട്ട ശേഷം അറസ്റ്റിൽ നിന്നും ഒഴിവായി നടക്കുന്നവരേയും വിവിധ കോടതികൾ വാറണ്ട് ഇഷ്യു ചെയ്തിട്ടുള്ളവരെയും കണ്ടെത്താനായുള്ള ഊർജിത ശ്രമവും ഇതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നു. സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെയും യാത്രാട്രെയിനുകളിൽ ടിക്കറ്റില്ലാതെയും യാത്ര ചെയ്യുന്നവരെയും അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെയും നിരീക്ഷിച്ച് അടിയന്തര നിയമ നടപടികൾ സ്വീകരിക്കും.

റെയിൽവേ പാസഞ്ചർ അസോസിയേഷനുകളും, പോർട്ടർമാരും, കച്ചവടക്കാരും സുരക്ഷാ സംവിധാന ത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ ബോധവത്ക്കരണ പരിപാടികൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. ഇതിന് റെയിൽവേ പോലീസ് മേൽനോട്ടം വഹിക്കും. അധികമായുള്ള പോലീസ് വിന്യാസം വരുംദിവസങ്ങളിൽ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും ഉണ്ടാകും. ഇന്റലിജൻസ് ആസ്ഥാനത്ത് കൺട്രോൾ റൂം ഡി വൈ എസ് പി ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അതിൽ നിന്നും പിൻതിരിപ്പിക്കുന്നതിന് മുൻകരുതൽ നടപടിയുടെ ഭാഗമായി അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ സ്ഥിരം കുറ്റവാളികളെ കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
റെയിൽവേ യാത്രക്കാർക്ക് സംശയാസ്പദമായ വസ്തുക്കളോ വ്യക്തികളേയോ കണ്ടാൽ അടുത്തുള്ള പോലീസുകാരെയോ റെയിൽ അലർട്ട് കൺട്രോൾ നമ്പരായ 9846200100 ലോ, ഇ ആർ എസ് എസ് കൺേട്രാൾ 112 എന്ന നമ്പരിലോ, റെയിൽവേ ഹെൽപ്പ്ലൈൻ നമ്പരായ 139 ലോ വിവരം നൽകാം.

facebook twitter