ന്യൂഡൽഹി: ഇറാന്റെ പ്രത്യാക്രമണം രൂക്ഷമായതോടെ ഇസ്രായേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ‘ഓപറേഷൻ സിന്ധു’വിലൂടെ ഒഴിപ്പിക്കാനാണ് തീരുമാനം.
ഇറാനിൽ കുടുങ്ങിയവരെ തിരികെയെത്തിക്കാൻ ‘ഓപറേഷൻ സിന്ധു’വുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്. അതിനിടെയാണ് ഇസ്രായേലിലുള്ള ഇന്ത്യൻ പൗരൻമാരെ കരമാർഗം അതിർത്തി രാജ്യങ്ങളിലെത്തിച്ച് തുടർന്ന് ഡൽഹിയിൽ കൊണ്ടുവരാൻ ആലോചിക്കുന്നത്. തുടക്കത്തിൽ ഇസ്രായേലിൽ നിന്ന് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് സേവനം ലഭ്യമാക്കുക. സ്ഥിതിഗതികൾ നിരീക്ഷിച്ച് പിന്നീട് ആവശ്യമെങ്കിൽ നിർബന്ധിത ഒഴിപ്പിക്കലിന് ശ്രമം നടത്തും.
ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും ഇസ്രായേൽ സർക്കാർ പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു. ഇസ്രായേലിലുള്ള ഇന്ത്യൻ പൗരൻമാർ തെൽ അവിവ് എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രസർക്കാർ അഭ്യർഥിച്ചു. തെൽ അവിവിലെ ഇന്ത്യൻ എംബസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി +972 54-7520711, +972 54-3278392 ടെലിഫോൺ നമ്പറുകൾ വഴിയും cons1.telaviv@mea.gov.in ഇ-മെയിൽ വഴിയും ബന്ധപ്പെടാം.
ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ ഇസ്രായേലിൽ ഇന്നലെ വ്യാപക നാശമുണ്ടായിരുന്നു. ഇറാൻ ബഹുമുഖ മിസൈലായ ക്ലസ്റ്റർ ബോംബുകൾ ഇസ്രായേലിന് നേരെ പ്രയോഗിച്ചതായി സൂചനയുണ്ട്. ബീർഷബ സൊറോക ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. ആശുപത്രി ആക്രമിച്ചത് യുദ്ധക്കുറ്റമാണെന്നും ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ, ആശുപത്രിക്ക് സമീപമുള്ള സൈനിക കേന്ദ്രത്തിലും രഹസ്യാന്വേഷണ ആസ്ഥാനത്തുമാണ് ആക്രമിച്ചതെന്നും അതിന്റെ ഭാഗമായി സംഭവിച്ച ചെറിയ നാശനഷ്ടമേ ആശുപത്രിക്കുള്ളൂവെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ മിസൈൽ ആക്രമണത്തിൽ തെൽ അവിവ്, ഹൈഫ, ഗുഷ്ദാൻ, ഹോലോൺ, തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച നിരവധി പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക സ്ഥിരീകരണം.