പനാജി : പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പേറഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇത് ഒരു താൽക്കാലിക മുന്നറിയിപ്പ് മാത്രമാണ്. പാകിസ്ഥാൻ സമാനമായ തെറ്റ് ഇനിയും ആവർത്തിച്ചാൽ ഇന്ത്യയുടെ മറുപടി ഇതിനേക്കാൾ തീവ്രമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗോവാ തീരത്ത് ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത വിമാനവാഹിനികപ്പൽ ഐഎൻഎസ് വിക്രാന്തിൽ നാവികസേനാ ഉദ്യോഗസ്ഥരോട് സംവദിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
പാകിസ്ഥാന് ചിന്തിക്കാൻപോലും കഴിയാത്ത വിധത്തിലുള്ള മാർഗങ്ങൾ പ്രയോഗിക്കാൻ ഇന്ത്യ മടിക്കുകയില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഇന്ത്യയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് പാകിസ്ഥാൻ പലവട്ടം ആവർത്തിച്ചതിനോടും മന്ത്രി പ്രതികരിച്ചു. പാകിസ്ഥാനുമായി ചർച്ച നടത്തുകയാണെങ്കിൽ, അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കും. ചർച്ചയുമായി ബന്ധപ്പെട്ട് ഗൗരവതരമായ നിലപാടാണ് പാകിസ്ഥാനുള്ളതെങ്കിൽ ഭീകരവാദികളായ ഹാഫിസ് സയീദിനെയും മസൂദ് അസറിനെയും കൈമാറാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാഫിസ് സയീദും മസൂദ് അസറും ഇന്ത്യയുടെ മോസ്റ്റ് വാൺടഡ് ടെററിസ്റ്റ് പട്ടികയിൽ മാത്രം ഉൾപ്പെട്ടിട്ടുള്ളവരെല്ലെന്നും ഐക്യരാഷ്ട്രസംഘടനയും ഇവരെ ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക നടപടി മാത്രമായിരുന്നില്ല. ഭീകരവാദത്തോട് യാതൊരു സഹിഷ്ണുതയും പുലർത്തില്ലെന്ന ഇന്ത്യയുടെ നയപ്രഖ്യാപനം കൂടിയായിരുന്നു. ഹീനവും അധാർമികവുമായ പ്രവർത്തികളിലേക്ക് പാകിസ്ഥാൻ കടക്കുന്ന പക്ഷം ഇക്കുറി ഇന്ത്യൻ നാവികസേനയുടെ മുഴുവൻ കരുത്തും കാണും, രാജ്‌നാഥ് സിങ് പറഞ്ഞു.